കൊവിഡ് ചികിത്സയ്ക്കായി റെംഡെസിവിയർ മരുന്നിന് അനുമതി നൽകി യുഎസ്
കൊവിഡ് ചികിത്സയ്ക്കായി റെംഡെസിവിയർ മരുന്നിന് അനുമതി നൽകി യുഎസ്. കൊവിഡ് രോഗികളുടെ രോഗമുക്തി വേഗത്തിലാക്കാൻ മരുന്നിനാകും എന്നാണ് പുതിയ കണ്ടെത്തൽ. ഇന്നലെയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നത്. ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ കമ്മീഷ്ണർ സ്റ്റീഫൻ ഹാനിനൊപ്പമാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. ഇതോടെ കൊവിഡ് ബാധിച്ച് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് റെംഡെസിവിർ നൽകി തുടങ്ങും.
ജിലിയഡ് സയൻസസ് നിർമിക്കുന്ന മരുന്ന് കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കാൻ സാധിക്കില്ലെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. 237 പേരിലാണ് മരുന്ന് പരീക്ഷണം ആദ്യം നടത്തിയത്. ചില പാർശ്വ ഫലങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ പരീക്ഷണം നിർത്തിവയ്ക്കുകയായിരുന്നു. വാർത്ത ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് അത് നീക്കം ചെയ്തു. റിപ്പോർട്ടിൽ ചില പിഴവുകളുണ്ടെന്നും പിഴവുകൾ തിരുത്തി രണ്ടാമത് അപ്ലോഡ് ചെയ്യുമെന്നാണ് ലോകാരോഗ്യ സംഘടനാ വാക്താവ് അറിയിച്ചത്. എന്നാൽ റെംഡെസിവിയറിന്റെ ഉപയോഗം കൊവിഡ് രോഗമുക്തി 31% വരെ വേഗത്തിലാക്കുമെന്നാണ് പുതിയ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് ഉപയോഗിക്കാൻ ട്രംപ് അനുമതി നൽകിയത്.
സാധാരണഗതിയിൽ ഒരു മരുന്നിന് അനുമതി നൽകണമെങ്കിൽ അതിന്റെ സുരക്ഷയെ കുറിച്ചും മരുന്ന് എത്രമാത്രം ഫലപ്രദമാണെന്നതിനെ കുറിച്ചും വ്യക്തമായ തെളിവുകൾ വേണം. എന്നാൽ രാജ്യത്ത് നിലനിൽക്കുന്ന ആരോഗ്യ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ അത്തരം നിയമങ്ങളിൽ ഭേദഗതി ചെയ്യാൻ എഫ്ഡിഎയ്ക്ക് (ഫുഡ് ആന്റ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷൻ)സാധിക്കും.
Story Highlights- US, COVID, Coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here