ബൈജൂസ് ലേണിംഗ് ആപ്പ് ഡെക്കാകോൺ പദവിയിലേക്ക്
വിദ്യാഭ്യാസ ടെക്നോളജി സ്റ്റാർട്ട് അപ്പ് സംരംഭകനായ മലയാളി ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ‘ബൈജൂസ്’ ലേണിംഗ് ആപ്പ്ഡെക്കാകോൺ പദവിയിലേക്ക്. ആയിരം കോടി ഡോളർ( ഏകദേശം 76,000 കോടി ഇന്ത്യൻ രൂപ) മൂല്യം കണക്കാക്കി പുതിയ നിക്ഷേപം സ്വീകരിക്കുന്നതോടെയാണ് ഡെക്കാകോൺ പദവിയിലേക്ക് ‘ബൈജൂസ്’ എത്തുന്നത്.
ഓഹരി വിപണയിൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത ആയിരം കോടി ഡോളർ മൂല്യമുള്ള സ്റ്റാർട്ട് അപ്പുകളാണ് ഡെക്കാകോൺ എന്നറിയപ്പെടുന്നത്. ഇത്രയും തുക നിക്ഷേപം സ്വീകരിക്കാൻ കഴിഞ്ഞാൽ 1,600 കോടി ഡോളർ മൂല്യമുള്ള പേടിഎമ്മിനു പിന്നിലായി ഏറ്റവും മൂല്യമുള്ള രാജ്യത്തെ രണ്ടാമത്തെ സ്റ്റാർട്ട് ആപ്പായി ബൈജൂസ് മാറും. നിലവിൽ 40 കോടി ഡോളർ(ഏകദേശം 3,040 കോടി രൂപ) സ്വരൂപിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഹോട്ടൽ ബുക്കിംഗ് ആപ്പായ ‘ഓയോ’ക്കും ആയിരം കോടി ഡോളർ മൂല്യം കണക്കാക്കുന്നുണ്ട്.
800 കോടി ഡോളർ മൂല്യം കണക്കാക്കി ജനറൽ അറ്റ്ലാന്റിക്, ടൈഗർ ഗ്ലോബൽ എന്നീ നിക്ഷേപ സ്ഥാപനങ്ങളിൽ നിന്നും ജനുവരി- ഫെബ്രുവരി കാലയളവിൽ 40 കോടി ഡോളർ ബൈജൂസ് സ്വന്തമാക്കിയിരുന്നു. 13 തവണകളായി മൊത്തം 120 കോടി ഡോളറിന്റെ നിക്ഷേപമാണ് ബൈജൂസ് നേടിയത്. 2019 സാമ്പത്തിക വർഷത്തിലാണ് കമ്പനി ലാഭത്തിലായത്. ലോക്ക് ഡൗൺ ആരംഭിച്ചശേഷം ബൈജൂസ് ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം 150 ശതമാനത്തോളം വർദ്ധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Story highlights-Byju’s Learning Apps to Decacon Designation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here