പ്രവാസികളുടെ കാര്യത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അലംഭാവം കാണിച്ചു: മുല്ലപ്പള്ളി രാമചന്ദ്രൻ

പ്രവാസികളുടെ കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തികഞ്ഞ അലംഭാവം കാണിച്ചു എന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംസ്ഥാന സർക്കാർ ഇരുട്ടിൽ തപ്പുകയാണെന്നും സർക്കാരുകൾ തമ്മിൽ ഏകോപനം ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെപിസിസി ഓഫീസിൽ നടത്തിയ ചടങ്ങിലാണ് അദ്ദേഹം സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ചത്.
പ്രവാസികൾ വന്നാൽ ക്വാറൻ്റീന് സൗകര്യമില്ല. ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീന് വേണം. ഇവരെ വീടുകളിലേക്ക് മടക്കിയാൽ എന്താണ് അവസ്ഥ. പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിന് സർക്കാർ മാസ്റ്റർ പ്ലാൻ തയ്യാറാക്കണം. മുഖ്യമന്ത്രിയുടെ പത്ര സമ്മേളനങ്ങൾ സാരോപദേശങ്ങളായി മാറുന്നതല്ലാതെ വിഷയങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നില്ല. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിന് ഒരു മാർഗരേഖയുമില്ല. സർക്കാർ ഇരുട്ടിൽ തപ്പുന്നു. സർക്കാരുകൾ തമ്മിൽ ഏകോപനം ഇല്ല. വിഷയത്തിന് ഉടൻ പരിഹാരം കാണണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
read also:കൊച്ചിയിലേക്ക് കപ്പൽ മാർഗം ആദ്യ ഘട്ടത്തിൽ എത്തുക ആയിരം പ്രവാസികൾ
അതേ സമയം, കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഗൾഫിൽ നിന്ന് മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാൻ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് സജ്ജമാണെന്ന് സിയാൽ അധികൃതർ അറിയിച്ചു. ബാഗേജുകളെ അണുനശീകരണം നടത്താൻ ഡിഫൻസ് റിസർച്ച് ഡവലപ്‌മെന്റ് ഓർഗനൈസേഷന്റെ സഹായമുൾപ്പെടെ വിപുലമായ സന്നാഹമാണ് സിയാലിൽ ഒരുക്കിയിട്ടുള്ളത്. നിലവിലെ സമയപ്പട്ടികയനുസരിച്ച് അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വ്യാഴാഴ്ച രാത്രി 9.40 ഓടെ കൊച്ചി വിമാനത്താവളത്തിലെത്തും. 179 യാത്രക്കാർ ഇതിലുണ്ടാകും. വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന രണ്ടാം വിമാനമായ ദോഹ-കൊച്ചി സർവീസ് ശനിയാഴ്ചത്തേയ്ക്ക് മാറ്റിയിട്ടുണ്ട്. കൊച്ചി രാജ്യാന്തര വിമാനത്താവളം സീനിയർ മാനേജർ പി എസ് ജയൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Story highlights-Mullappally ramachandran against state central governments
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here