തമിഴ്നാട്ടിൽ മദ്യവിൽപന ശാലകൾ തുറന്നതിനെതിരെ വ്യാപക പ്രതിഷേധം

തമിഴ്‌നാട്ടില്‍ മദ്യവില്‍പന ശാലകള്‍ തുറന്നതിനെതിരെ വ്യാപക പ്രതിഷേധം നടന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവർ പ്രതിഷേധത്തില്‍ അണിനിരന്നു.
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ മധുരയിലും കടലൂരും പൊലീസ് ലാത്തി വീശി. ഇതിനിടെ ചിലർക്ക് പരുക്കേറ്റു. നിരവധി പേരെ പൊലീസ് അറസ്റ്റു ചെയ്തു. മദ്യശാലകള്‍ അടയ്ക്കണമെന്ന ആവശ്യവുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടക്കുന്നുണ്ട്. സംസ്ഥാനത്ത് അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം നേരിടുന്ന സമയത്ത് റെഡ്‌സോണിലുള്‍പ്പെടെ മദ്യശാലകള്‍ തുറന്നതിനെതിരെയാണ് പ്രതിഷേധം. ചെന്നൈ, കാഞ്ചിപുരം, തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട് എന്നിവയൊഴികെയുള്ള ജില്ലകളിലാണ് മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്.
അതേസമയം, തുടര്‍ച്ചയായ രണ്ടാം ദിവസവും മദ്യക്കടകള്‍ക്ക് മുന്നില്‍ വന്‍ തിരക്കാണ് അനുഭവപെടുന്നത്. സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ കടകള്‍ കേന്ദ്രീകരിച്ച് കൊവിഡിന്റെ ക്ലസ്റ്റുകള്‍ ഉണ്ടാകുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി. ഒറ്റദിവസം കൊണ്ടു 170 കോടിയുടെ 20 ലക്ഷം ലിറ്റര്‍ മദ്യമാണ് തമിഴ്നാട്ടിലാകെ വിറ്റു പോയത്.
story highlights- coronavirus, tamilnadu, liquor shop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here