കേരളാ- കർണാടകാ അതിർത്തിയിലെത്തിയ 22 മലയാളികളെ കടത്തിവിട്ടേക്കും
യാത്രാപാസില്ലാതെ കർണ്ണാടക മൂലഹളളയിലെത്തിയ 22 മലയാളികളെ ഇന്ന് കടത്തിവിട്ടേക്കും. ഇവരെ ഇന്നലെ രാത്രി തന്നെ മുത്തങ്ങയിലേക്ക് എത്തിച്ചിരുന്നു. ഇവർക്ക് താത്കാലിക പാസ് നൽകിയാകും കടത്തി വിടുക.
ഇനി ആർക്കും ഇളവ് നൽകാനാകില്ലെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. ശക്തമായ മഴയിൽ അതിർത്തിയിൽ കുടുങ്ങിയവർ പ്രതിഷേധമുയർത്തിയതിനെ തുടർന്നാണ് കടത്തിവിടാൻ തീരുമാനമായത്.
അതേസമയം മതിയായ പാസില്ലാതെ വാളയാർ ചെക്ക് പോസ്റ്റിലെത്തിയവരെ കോയമ്പത്തൂരിലെ കേന്ദ്രത്തിലേക്ക് താത്കാലികമായി മാറ്റി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 172 പേരെയാണ് കോയമ്പത്തൂരിലെ കാളിയപറമ്പിലുള്ള ഔട്ട് ബോണ്ട് പരിശീലന കേന്ദ്രത്തിലേക്ക് മാറ്റിയത്. വാളയാർ ചെക്ക് പോസ്റ്റിലെ 3 കിലോമീറ്റർ ദൂരം നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു. ഇനി മുതൽ പാസില്ലാതെ എത്തുന്നവർക്കെതിരെ ക്രിമിനൽ കേസെടുത്ത് തിരിച്ചയക്കാൻ പാലക്കാട് എസ്പി നിർദേശം നൽകി.
കൂടാതെ സംസ്ഥാന അതിർത്തിയിൽ മലയാളികളെ തടഞ്ഞ വിഷയത്തിൽ സ്വമേധയാ ഹൈക്കോടതി കേസെടുത്തു. വിഷയം പരിഗണിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രത്യേക സിറ്റിംഗ് ഇന്ന് നടക്കും. ജസ്റ്റിസ് ഷാജി പി ചാലി, ജസ്റ്റിസ് എം ആർ അനിത എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വാളയാറും തലപ്പാടിയും അടക്കമുള്ള ചെക്ക്‌പോസ്റ്റുകളിൽ പാസ് കിട്ടാതെ മലയാളികൾ കുടുങ്ങിയ പശ്ചാത്തലത്തിലാണ് കോടതി സ്വമേധയാ കേസെടുത്തത്.
kerala boarder, wayanad, lock down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here