മതിയായ പാസില്ലാതെ വാളയാർ ചെക്ക് പോസ്റ്റിലെത്തി; 172 ആളുകളെ കോയമ്പത്തൂരിലെ കേന്ദ്രത്തിലേക്ക് താത്കാലികമായി മാറ്റി

മതിയായ പാസില്ലാതെ വാളയാർ ചെക്ക് പോസ്റ്റിലെത്തിയവരെ കോയമ്പത്തൂരിലെ കേന്ദ്രത്തിലേക്ക് താത്കാലികമായി മാറ്റി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 172 പേരെയാണ് കോയമ്പത്തൂരിലെ കാളിയപറമ്പിലുള്ള ഔട്ട് ബോണ്ട് പരിശീലന കേന്ദ്രത്തിലേക്ക് മാറ്റിയത്. വാളയാർ ചെക്ക് പോസ്റ്റിലെ 3 കിലോമീറ്റർ ദൂരം നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു. നാളെ മുതൽ പാസില്ലാതെ എത്തുന്നവർക്കെതിരെ ക്രിമിനൽ കേസെടുത്ത് തിരിച്ചയക്കാൻ പാലക്കാട് എസ്പി നിർദ്ദേശം നൽകി.
Read Also: മറ്റു സംസ്ഥാനങ്ങളിലെ മലയാളികൾക്ക് യാത്രാപാസ്; കുത്തിയിരിപ്പ് സമരവുമായി ജനപ്രതിനിധികൾ
ഇന്നലെ പുലർച്ചെ 5 മണി മുതൽ വാളയാറിലെത്തിയവർ പൊരിവെയിലിൽ ദേശീയപാതയോരത്തെ കുറ്റിക്കാട്ടിലും, റോഡരികിലുമായാണ് സമയം കാത്തു നിന്നത്. മറ്റ് ദിവസങ്ങളിൽ പാസ് ലഭിച്ച ആളുകളെ രാത്രി 7 മണിയോടെ അതിർത്തി കടക്കാൻ അനുമതി നൽകി. എന്നാൽ പാസില്ലാത്തവരെ ഒരു കാരണവശാലും അതിർത്തിക്കിപ്പുറം വിടില്ലെന്ന് പൊലീസ് നിലപാടെടുത്തു.
പാസില്ലാത്തവരെ കേരളാ അതിർത്തി കടത്തരുതെന്ന് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയതോടെ മന്ത്രി എകെ ബാലൻ, മന്ത്രി കെ കൃഷ്ണൻ കുട്ടി എന്നിവർ ഇടപെട്ടു. അങ്ങനെ പാസില്ലാത്തവരെ കോയമ്പത്തൂരിലെ കേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനമായി.
Read Also: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിവരുന്നവർക്കായുള്ള പാസ് വിതരണം പുനഃരാരംഭിച്ചു
കോയമ്പത്തൂരിൽ കഴിയുന്നവർക്ക് അവർ യാത്ര പുറപ്പെട്ട ജില്ലാ കളക്ടറുടെയും, എത്തിച്ചേരേണ്ട ജില്ലയിലെ കളക്ടറുടെയും അനുമതി ലഭിച്ച ശേഷം മാത്രമേ വാളയാർ അതിർത്തി കടക്കാൻ അനുമതി ലഭിക്കൂ. കേരള അതിർത്തി മുതൽ 3 കിലോമീറ്റർ ദൂരം വരെ നിയന്ത്രണ മേഖലയാക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു. ഈ മേഖലയിൽ കർശന നിയന്ത്രണം ഏർപെടുത്തും. നാളെ മുതൽ പാസില്ലാതെ എത്തുന്നവരെ ക്രിമിനൽ കേസെടുത്ത് തിരിച്ചയക്കാനാണ് തീരുമാനം.
Story Highlights: without pass walayar coimbatore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here