കരുണ സംഗീത നിശ വിവാദം; സംഘാടകർക്ക് ക്ലീൻ ചിറ്റുമായി ക്രൈം ബ്രാഞ്ച്

കരുണ സംഗീത നിശയിൽ സംഘാടകർക്ക് ക്ലീൻ ചിറ്റ് നൽകി ക്രൈം ബ്രാഞ്ച്. ആഷിഖ് അബു അടക്കമുള്ള സംഘാടകർ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്ന് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിൽ കണ്ടെത്തി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിക്കും.
സൗജന്യ ടിക്കറ്റുകളാണ് ഏറെയും പോയതെന്നും, എന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്യാസത്തിലേയ്ക്ക് പണം നൽകാൻ കാലതാമസം വരുത്തിയതിൽ സംഘാടകർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച്. മുഖ്യമന്ത്രിയുടെ പ്രളയ ഫണ്ടിലേക്ക് പണം ശേഖരിക്കാൻ കൊച്ചി മ്യൂസിക്കൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച കരുണ സംഗീത നിശയിൽ സംഘാടകർ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. എന്നാൽ ക്രൈം ബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സംഘടകർ സാമ്പത്തികമായി നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് കണ്ടെത്തി.
പരിപാടിയിൽ 3978 പേർ പങ്കെടുത്തെന്നും ഇതിൽ 3070 പേർ സൗജന്യമായാണ് പരിപാടി കണ്ടതെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായി. 621970 രൂപ മാത്രമാണ് ടിക്കറ്റ് വിൽപനയിലൂടെ ലഭിച്ചതെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായി. സംഘാടകർക്ക് 21 ലക്ഷത്തോളം രൂപ പരിപാടിയിൽ ചെലവായി എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
read also:വിവാഹത്തിനായി കരുതിവച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി യുവ വ്യവസായി
സാമ്പത്തിക നേട്ടം ഉണ്ടാക്കിയില്ലെങ്കിലും മുഖ്യമന്ത്രിയുടെ പ്രളയ ഫണ്ടിൽ പണം നൽകാൻ കാലതാമസം വരുത്തിയത് സംഘാടകരുടെ വീഴ്ചയാണെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിലുണ്ട്. പരിപാടിയുടെ സാറ്റ്‌ലൈറ്റ് ഇനി നൽകിയാൽ ആ പണം എങ്ങനെ ഉപയോഗിക്കുമെന്നത് പരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ട്. കരുണ സംഗീത നിശയുടെ അന്വേഷണം സംബന്ധിച്ച് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് തിങ്കളാഴ്ച കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് സമർപ്പിക്കും.
Story highlights-clean chit,crime branch, karuna music night
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here