കളളപ്പണകേസ്; കോൺഗ്രസ് നേതാവ് സുധീറിന്റെയും മുസ്ലിം ലീഗ് നേതാവ് സുബൈറിന്റെയും മൊഴിയെടുപ്പ് തുടരുന്നു

ഇബ്രാഹിംകുഞ്ഞ് പണം വാഗ്ദാനം ചെയ്‌തെന്ന കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് സുധീറിന്റെയും മുസ്ലിം ലീഗ് നേതാവ് സുബൈറിന്റെയും മൊഴിയെടുപ്പ് തുടരുന്നു. കൊച്ചിയിലെ വിജിലൻസ് ഓഫീസിലാണ് മൊഴിയെടുക്കുന്നത്. പരാതിക്കാരനായ ഗിരീഷ് ബാബു ഇബ്രാഹിംകുഞ്ഞിന്റെ അടുത്ത് എത്തിയത് ഇവർക്കൊപ്പമാണെന്ന് വിജിലൻസിന് മൊഴി ലഭിച്ചിരുന്നു. അതേസമയം, പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ വി.കെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.
കള്ളപ്പണം വെളുപ്പിക്കാൻ ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ 10 കോടി രൂപ നിക്ഷേപിച്ചെന്ന പരാതി ഒതുക്കാൻ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ കേസിലാണ് യൂത്ത് കോൺഗ്രസ് കളമശേരി മണ്ഡലം പ്രസിഡന്റ് സുധീറിന്റെയും മുസ്ലിം ലീഗ് നേതാവ് സുബൈറിന്റെയും മൊഴിയെടുക്കുന്നത്. പരാതിക്കാരനായ ഗിരീഷ് ബാബു ഇബ്രാഹിംകുഞ്ഞിന്റെ അടുത്ത് എത്തിയത് ഇവർക്കൊപ്പമാണ്. പണം ആവശ്യപ്പെട്ട് ഗിരീഷ് ബാബു ഇബ്രാഹിംകുഞ്ഞിനെ സമീപിക്കുകയായിരുന്നുവെന്നാണ് ഇരുവരുടെയും മൊഴി. ഇക്കാര്യം തെളിയിക്കുന്ന ഫോൺ സംഭാഷണത്തിന്റെ രേഖകളും ഇവർ അന്വേഷണ സംഘത്തിന് കൈമാറി. ഇരുവരുടെയും മൊഴി കേസിൽ നിർണായകം. അതേസമയം പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.
read also:കേസിൽ നിന്ന് പിൻമാറാൻ ഇബ്രാഹിംകുഞ്ഞ് ഭീഷണിപ്പെടുത്തി; പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി
തിരുവനന്തപുരത്തെ വിജിലൻസ് ഓഫിസിൽ വച്ച് അടുത്ത ആഴ്ച ചോദ്യം ചെയ്യുമെന്നാണ് വിവരം. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോർപറേഷൻ മുൻ എംഡി മുഹമ്മദ് ഹനീഷിനെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ഇരുവരുടെയും മൊഴികൾ തമ്മിൽ അന്വേഷണ സംഘം പരിശോധിക്കും. മുൻകൂറായി കരാർ തുക നൽകാനുള്ള അപേക്ഷ പൊതുമരാമത്ത് വകുപ്പിന് കൈമാറുക മാത്രമാണ് താൻ ചെയ്തതെന്നാണ് മുഹമ്മദ് ഹനീഷിന്റെ മൊഴി. അതേസമയം കള്ളപ്പണം വെളുപ്പിച്ചെന്ന കേസ് ഒതുക്കാൻ ശ്രമിച്ചെന്ന പരാതിയിലും മുൻമന്ത്രിയിൽ നിന്ന് മൊഴിയെടുക്കും.
Story highlights-Black money case Statement of Congress leader Sudhir and Muslim League leader Subair continues
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here