കുറഞ്ഞ ചെലവില്‍ ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സറുമായി എജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ കുറഞ്ഞ ചെലവില്‍ ഒരുക്കി എജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍. കളമശേരി ആല്‍ബര്‍ട്ടിയന്‍ ഇന്‍സ്റ്റിട്യൂറ്റ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി എജിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികളാണ് കുറഞ്ഞ ചെലവില്‍ ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ ഒരുക്കിയത്.
മൂന്നാം വര്‍ഷ ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥികളായ പി ഗീതേഷും റോണ്‍ സ്റ്റീവും ചേര്‍ന്ന് നിര്‍മിച്ച ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്പെന്‍സര്‍ സംവിധാനം മന്ത്രി വിഎസ് സുനില്‍കുമാറിന് കൈമാറി. കൈ വെറുതെ ഒന്ന് നീട്ടിയാല്‍ കൈകളിലേക്ക് ഹാന്‍ഡ് സാനിറ്റൈസര്‍ വീഴുന്ന രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം. സ്പര്‍ശനം പൂര്‍ണമായി ഒഴിവാക്കാന്‍ സാധിക്കുന്നു എന്നതാണ് ഈ സംവിധാനത്തിന്റെ നേട്ടം. ഇന്‍ഫ്രാ റെഡ് സെന്‍സറുകള്‍ ഉപയോഗിച്ച് ഓഫീസുകള്‍ക്കകത്തും വീടിനകത്തും ഉപയോഗിക്കാവുന്ന വിധത്തിലാണ് ഡിസ്‌പെന്‍സര്‍ നിര്‍മിച്ചിരിക്കുന്നത്.
Read Also:ഇന്ത്യയിൽ 24 മണിക്കൂറിനിടെ 6566 കൊവിഡ് കേസുകളും 194 മരണവും
ഡിസ്‌പെന്‍സര്‍ പൊതുജനങ്ങള്‍ക്ക് 500 രൂപയ്ക്ക് ലഭ്യമാക്കാന്‍ സാധിക്കും. 750 മില്ലി ലിറ്റര്‍ സംഭരണ ശേഷിയുള്ള ഡിസ്പെന്‍സര്‍ 652 തവണ ഉപയോഗിക്കാം. ബാറ്ററി ഉപയോഗിച്ചും, വൈദ്യുതി ഉപയോഗിച്ചും ഡിസ്പെന്‍സര്‍ പ്രവര്‍ത്തിപ്പിക്കാനാകും. 1.5 വോള്‍ട്ടിന്റെ നാല് ഡബില്‍ എ ബാറ്ററി ഉപയോഗിച്ച് പതിനായിരം തവണ ഡിസ്‌പെന്‍സര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. ഇലക്ട്രോണിക്‌സ് വിഭാഗം മേധാവി പ്രൊഫ. നൈബിന്‍ ജോര്‍ജ് കോളരിക്കലാണ് ഡിസ്പെന്‍സറിന്റെ നിര്‍മാണത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കിയത്. കോളേജ് നാഷണല്‍ സര്‍വ്വീസ് സ്‌കീം പ്രോഗ്രാം മാനേജര്‍ പ്രൊഫ. ദീപു കുര്യന്റെ നേതൃത്വത്തില്‍ ജില്ലയിലെ പത്ത് ഓഫീസുകള്‍ക്ക് സൗജന്യമായി ഓട്ടോമാറ്റിക് സാനിറ്റെസര്‍ ഡിസ്‌പെന്‍സര്‍ നല്‍കും.
Story highlights-Engineering students make low cost automatic sanitizer dispenser
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here