വഖഫ് ബോർഡ് മുഖേനയുള്ള ധനസഹായങ്ങൾ നിർത്തിവച്ചത് പുനപരിശോധിക്കണമെന്ന് സുന്നി മഹല്ല് ഫെഡറേഷൻ
സംസ്ഥാന വഖഫ് ബോർഡ്‌ന്റെ നിലപാടുകൾക്കെതിരെ സുന്നി മഹല്ല് ഫെഡറേഷൻ രംഗത്ത്. വഖഫ് ബോർഡ് മുഖേനയുള്ള ധനസഹായങ്ങൾ നിർത്തിവച്ചത് പുനപരിശോധിക്കണമെന്ന് സുന്നി മഹല്ല് ഫെഡറേഷൻ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിക്കുന്ന വഖഫ് ബോർഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി നൽകുന്നത് രാഷ്ട്രീയലക്ഷ്യം വച്ചാണെന്നും യോഗം കുറ്റപ്പെടുത്തി.
2010 പെൺകുട്ടികൾക്കുള്ള വിവാഹ സഹായവും 260 രോഗികൾക്കുള്ള ചികിത്സാ സഹായവും ഉൾപ്പെടെ മൂന്നു കോടി രൂപ തനത് ഫണ്ടിൽ നിന്നും വിതരണം ചെയ്യാനായിരുന്നു വഖഫ് ബോർഡ് തീരുമാനം. എന്നാൽ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനസഹായം നിർത്തിവെച്ചു. ഈ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നാണ് സുന്നി മഹല്ല് ഫെഡറേഷൻ ചൂണ്ടിക്കാണിക്കുന്നത്. സഹായധനം നിർത്തിവെച്ച വഖഫ് ബോർഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടിരൂപ നൽകുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്നും യോഗം കുറ്റപ്പെടുത്തി.
ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ 2019 20 വർഷത്തെ വഖഫ് ബോർഡ് വിഹിതം അടക്കുന്നതിൽ നിന്ന് വഖഫ് സ്ഥാപനങ്ങളെ പൂർണമായും ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അനാഥാലയങ്ങളിൽ നിന്ന് അവധിയിൽ പോയ ഓരോ വിദ്യാർഥികളെയും തിരികെ പ്രവേശിപ്പിക്കും മുമ്പ് തന്നെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ മുമ്പിൽ ഹാജരാക്കി സാക്ഷ്യപ്പെടുത്തണമെന്ന വിജ്ഞാപനത്തിലും കടുത്ത പ്രതിഷേധമാണ് സുന്നി മഹല്ല് ഫെഡറേഷൻ രേഖപ്പെടുത്തിയത്.
Story highlight: Sunni Mahal Federation wants Wakf Board to stop remittances
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here