ഓൺലൈൻ ക്ലാസ് അധ്യാപകർക്കെതിരെ അവഹേളനം; നാല് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ പൊലീസ് നടപടി
ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാര്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലുണ്ടായ അവഹേളനത്തിൽ നാല് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ സൈബർ ക്രൈം പൊലീസിന്റെ നടപടി. സന്ദേശം പ്രചരിപ്പിച്ച വാട്സപ്പ് ഗ്രൂപ്പിലെ അംഗങ്ങളും കണ്ണൂർ, എറണാകുളം സ്വദേശികളുമായ വിദ്യാർത്ഥികളെയാണ് തിരിച്ചറിഞ്ഞത്. ഇവരുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. സന്ദേശം പ്രചരിപ്പിച്ചതിൽ ഇവർക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് സൈബർ പൊലീസ് അറിയിച്ചു. തെളിവ് കിട്ടിയാൽ പ്രതി ചേർക്കും. മുഖ്യ പ്രതിയെന്ന് കരുതുന്ന മലപ്പുറം സ്വദേശിയായ ഗ്രൂപ്പ് അഡ്മിനെ കണ്ടെത്താൻ ശ്രമം തുടരുകയാണ്.
Read Also: ഓൺലൈൻ ക്ലാസ്: അധ്യാപകരെ അപകീർത്തി പ്പെടുത്തിയവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു
വിക്ടേഴ്സ് ചാനല്‍ വഴി നടത്തിയ ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാരെ സാമൂഹ്യമാധ്യമങ്ങളില്‍ അപകീർത്തിപ്പെടുത്തിയ സംഭവത്തിലാണ് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഫെയ്സ്ബുക്ക്, യു ട്യൂബ്, ഇന്‍സ്റ്റഗ്രാം, വാട്സ് ആപ്പ് എന്നിവയിലൂടെ അധ്യാപികമാരെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കൈറ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ എ.ഡി.ജി.പി മനോജ് എബ്രഹാമിന് നല്‍കിയ പരാതിയിലാണ് നടപടി. അശ്ലീല ട്രോളുകളുടെ രൂപത്തിലടക്കം അധ്യാപകരെ അപമാനിച്ചാൽ കേസെടുക്കാനാണ് തീരുമാനം. ഇത്തരം ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ പോലീസിന്റെ സൈബർവിങ് സോഷ്യൽ മീഡിയയിൽ പ്രത്യേക നിരീക്ഷണം നടത്തും. അപമാനിക്കുന്ന തരത്തിൽ കമന്റുകളിട്ടാലും നിയമനടപടി നേരിടേണ്ടി വരും. ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പൊലീസ് അറിയിച്ചത്.
Read Also: ‘ആദ്യം ട്രോളിയത് ഭർത്താവ്’; ഓൺലൈൻ അധ്യയന വിശേഷങ്ങൾ പങ്കുവച്ച് സായ് ശ്വേത മോണിംഗ് ഷോയിൽ
അതേ സമയം, അധ്യാപകരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചവർക്കെതിരെ യുവജനകമ്മീഷൻ സ്വമേധയാ കേസ് എടുത്തു. ലൈംഗിക ചുവയോടെയുള്ള ട്രോളുകളും പോസ്റ്ററുകളും കമന്റുകളും പ്രചരിപ്പിച്ചവർക്കെതിരെയാണ് കേസ്. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നു സംസ്ഥാന പൊലീസ് മേധാവിയോടും യുവജന കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ സ്വീകരിച്ച നടപടികൾ രണ്ടാഴ്ചക്കകം റിപ്പോർട്ടായി ലഭ്യമാക്കണമെന്നും യുവജന കമ്മീഷൻ ആവശ്യപ്പെട്ടു.
Story Highlights: insulting teachers action against 4 plus two students
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here