ഓണ്‍ലൈന്‍ പഠനത്തില്‍ ഒരു കുട്ടിക്കും ഒരു ക്ലാസും നഷ്ടപ്പെടില്ല; മുഖ്യമന്ത്രി

ടിവിയോ മൊബൈല്‍ ഫോണോ ഇല്ല എന്നതിന്റെ പേരില്‍ ഓണ്‍ലൈന്‍ പഠനത്തില്‍ ഒരു കുട്ടിക്കും ഒരു ക്ലാസും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാഴ്ച ട്രയലായി സംപ്രേഷണം ചെയ്യുന്ന പാഠഭാഗങ്ങള്‍ പിന്നീട് പുനഃസംപ്രേഷണം ചെയ്യും. അവസാനത്തെ കുട്ടിക്കും പഠിക്കാനുള്ള സൗകര്യമൊരുക്കുകയെന്നതാണ് സര്‍ക്കാരിന്റെ നയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഓണ്‍ലൈന്‍ ക്ലാസുകള്‍ വിദ്യാലയങ്ങള്‍ തുറക്കുന്നതുവരെയുള്ള താത്കാലിക പഠനസൗകര്യമാണ്. ഒരു മഹാമാരിയെ നേരിടുന്ന നാട് എത്രകാലം കൊണ്ടാണ് പൂര്‍വസ്ഥിതിയിലാവുക എന്ന് ഉറപ്പിച്ചുപറയാന്‍ പറ്റാത്ത നിലയുണ്ട്. പഠനമെപ്പോഴും ക്ലാസ് മുറികളില്‍ തന്നെയാണ് നല്ലത്. പ്രത്യേകിച്ചും ചെറിയ കുട്ടികള്‍ക്ക്. അതിന് അവസരം വന്നാല്‍ അപ്പോള്‍തന്നെ സാധാരണ നിലയിലുള്ള ക്ലാസുകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂളുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ നമ്മുടെ കുട്ടികളെ വൈകാതെ പഠനാന്തരീക്ഷത്തിലേക്ക് കൊണ്ടുവരിക എന്നതാണ് പ്രധാനം. ഓണ്‍ലൈന്‍ ക്ലാസുകള്‍ സ്‌കൂള്‍ പഠനത്തിന് ബദലോ സമാന്തരമോ അല്ല എന്ന് കൃത്യമായി മനസിലാക്കേണ്ടതുണ്ട്. ഇത്തരമൊരു പരിപാടി കുട്ടികളുടെ മാനസികമായ വളര്‍ച്ചയ്ക്കും അനിവാര്യമാണെന്നാണ് വിലയിരുത്തിയത്. ഈ ലക്ഷ്യം പൂര്‍ണമായി ഉള്‍ക്കൊള്ളാതെയാണ് ഇപ്പോള്‍ ചില വിമര്‍ശനങ്ങള്‍ വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: No child will miss a class in online learning; CM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here