കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതം; കുമരകം സ്വദേശി കസ്റ്റഡിയിൽ?

കോട്ടയത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലായതായി സൂചന. കുമരകം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. കുടുംബവുമായി പരിചയത്തിലുള്ള വ്യക്തിയാണിയാൾ.
കേസിൽ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ എട്ടു പേരിൽ ഒരാളെയാണ് കസ്റ്റഡിയിൽവച്ചിരിക്കുന്നതെന്നാണ് വിവരം. ഏഴ് പേരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. കൊല്ലപ്പെട്ട ഷീബയും ഭർത്താവ് മുഹമ്മദ് സാലിയുമായും അടുത്ത പരിചയമുള്ള ആളാണ് കുമരകം സ്വദേശി. കൊലപാതകത്തിന് ശേഷം കാറിൽ കടന്നത് ഇയാളാണെന്ന നിഗമനത്തിലാണ് പൊലീസെന്നാണ് സൂചന. കോട്ടയം എസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്.
കൊലപാതകം നടന്ന വീടിന് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെ കാർ യാത്ര ചെയ്ത റൂട്ടിലും പൊലീസ് വിശദമായ അന്വേഷണം നടത്തി. ഇതിനിടെ ഒരു പെട്രോൾ പമ്പിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കുമരകം സ്വദേശിയിലേക്ക് എത്തിയതെന്നാണ് വിവരം.
തിങ്കളാഴ്ച വൈകീട്ടാണ് കോട്ടയം താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിൽ ഷീബ (60)യെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ഭർത്താവ് മുഹമ്മദ് സാലി (65) ഗുരുതരനിലയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ കാർ കണ്ടെത്തുന്നതിനായി ജില്ലയ്ക്ക് പുറത്തേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
story highlights- kottayam murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here