ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് സഹായവുമായി ടൊവിനോയും മഞ്ജുവും
ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾക്ക് സഹായവുമായി നടൻ ടൊവിനോ തോമസ്. അതിജീവനം എംപീസ്സ് എഡ്യുകെയര്‍ എന്ന പദ്ധതിയിലേക്കാണ് ടൊവിനോ സഹായം നൽകുക. 10 ടാബ്‌ലറ്റുകളോ ടിവികളോ നല്‍കാമെന്നാണ് ടൊവിനോ അറിയിച്ചിരിക്കുന്നത്. ടിഎൻ പ്രതാപൻ എംപിയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. നടി മഞ്ജു വാര്യരും സഹായം നൽകാമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read Also: ഓൺലൈൻ ക്ലാസ്: സൗകര്യമില്ലാത്ത കുട്ടികൾക്ക് ഈ ആഴ്ച തന്നെ ബദൽ മാർഗം ഒരുക്കും
ഇന്നലെയാണ് എംപി തൻ്റെ ഫേസ്ബുക്ക് പേജിലൂടെ അതിജീവനം എംപീസ്സ് എഡ്യുകെയര്‍ എന്ന ആശയം മുന്നോട്ടുവച്ചത്. ഓൺലൈൻ പഠന സൗകര്യമില്ലാത്ത തൃശൂർ പാർലിമെന്റ് മണ്ഡലത്തിലെ ഓരോ പട്ടികജാതി കോളനികളിലെയും നമ്മുടെ കുഞ്ഞു മക്കൾക്ക് ടീവി, ടാബ്‌ലെറ്റ്, ഇന്റർനെറ്റ്, കേബിൾ കണക്ഷൻ തുടങ്ങിയ സൗകര്യങ്ങൾ ഉടൻ തയ്യാറാക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഒപ്പം, എംപി ഓഫീസുമായി ബന്ധപ്പെട്ട് കഴിയുന്നവർ ടിവികൾ ടാബ്‌ലറ്റുകൾ കംപ്യൂട്ടറുകൾ എന്നിവ എത്തിച്ചു നൽകിയാൽ അത് അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് താരങ്ങൾ സഹായവുമായി എത്തിയത്.
നേരത്തെ, ഡിവൈഎഫ്ഐയുടെ ടെലിവിഷന്‍ ചലഞ്ചിലേക്ക് മഞ്ജു വാര്യര്‍ അഞ്ച് ടിവികൾ സംഭാവന നൽകാമെന്ന് അറിയിച്ചിരുന്നു. സംവിധായകൻ ആഷിഖ് അബുവും അഞ്ച് ടിവികൾ സംഭാവന നൽകാമെന്ന് അറിയിച്ചിരുന്നു.
Read Also: ഓൺലൈൻ ക്ലാസ് അധ്യാപകർക്കെതിരെ അവഹേളനം; നാല് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ പൊലീസ് നടപടി
അതേ സമയം, ഓണ്‍ലൈന്‍ ക്ലാസിനു സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആഴ്ച തന്നെ ബദല്‍ സംവിധാനമൊരുക്കുമെന്ന് കൈറ്റ് അറിയിച്ചു. ലാപ്പ്ടോപ്പുകളും ടിവികളും വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിനായി വിനിയോഗിക്കും. ഇതിനുള്ള ഉത്തരവ് പുറത്തിറങ്ങിയതായും സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും കൈറ്റ് അധികൃതര്‍ വ്യക്തമാക്കി. സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ക്കായി സ്‌കൂളുകള്‍ക്ക് 1.25 ലക്ഷം ലാപ്‌ടോപ്പുകളും 75000 പ്രൊജക്ടറുകളും നല്‍കിയിട്ടുണ്ട്. ഇത് കുട്ടികള്‍ക്കായി വിനിയോഗിക്കാനാണ് നിര്‍ദ്ദേശം. ഇതോടൊപ്പം 5000 ടെലിവിഷനുകളും സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതും കുട്ടികള്‍ക്കായി ഉപയോഗിക്കും.
Story Highlights: Tovino and manju to help children
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here