കോഴിക്കോട്ട് യൂത്ത് ലീഗ് പ്രവർത്തകർ മന്ത്രി ടി പി രാമകൃഷ്ണന്റെ വാഹനം തടഞ്ഞു
മലപ്പുറം വളാഞ്ചേരിയിൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ കോഴിക്കോട്ട് യൂത്ത് ലീഗ് പ്രവർത്തകർ മന്ത്രി ടി പി രാമകൃഷ്ണന്റെ വാഹനം തടഞ്ഞു. രാവിലെ 10.30യോടെ കളക്ട്രേറ്റ് പരിസരത്താണ് സംഭവം. നിയമ ലംഘന സമരത്തിൽ പ്രതിഷേധക്കാർ കളക്ട്രേറ്റിന്റെ മുഖ്യകവാടം ഉപരോധിച്ചുകൊണ്ടിരിക്കെയാണ് മന്ത്രിയും അവിടേയ്ക്ക് എത്തിച്ചേർന്നത്. അതിനിടയിൽ മന്ത്രിയുടെ ഔദ്യോഗിക വാഹനം സമരക്കാർ തടഞ്ഞു.
മന്ത്രിക്കെതിരെ സമരക്കാർ ഗോ ബാക്ക് വിളിച്ചു. പൊലീസ് മന്ത്രിയെ മറ്റൊരു കവാടത്തിലൂടെയാണ് കടത്തിവിട്ടത്. എന്നിട്ടും പ്രവർത്തകർ പിരിഞ്ഞുപോയില്ല. തുടർന്നാണ് പൊലീസ് ലാത്തി വീശിയത്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇരുപതോളം പേർക്കെതിരെ സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. ലോക്ക് ഡൗൺ ലംഘനം നടത്തിയതിന് അടക്കമാണ് നടക്കാവ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ യൂത്ത് കോൺഗ്രസിന്റെ കളക്ട്രേറ്റ് മാർച്ചും സംഘർഷത്തിൽ കലാശിച്ചിരുന്നു.
Read Also:ഗര്‍ഭിണിയായ ആനയുടെ കൊലപാതകം; മലപ്പുറം ജില്ലയെ കുറ്റപ്പെടുത്തി മനേകാ ഗാന്ധി
അതേസമയം മലപ്പുറം വളാഞ്ചേരിയിൽ ആത്മഹത്യ ചെയ്ത ഒൻപതാം ക്ലാസുകാരി ദേവികയുടെ വീട്ടിൽ ടെലിവിഷനും നെറ്റ്വർക്കും എത്തിക്കുമെന്ന് മലപ്പുറം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ പറഞ്ഞു. ജില്ലയിൽ ഓൺലൈൻ പഠന സംവിധാനം ഉപയോഗിക്കാൻ സാധിക്കാത്തവർക്ക് ഒരാഴ്ചക്കകം സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
Story highlights-tp ramakrishan car blocked youth league kozhikkode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here