ഗർഭിണിയായ കാട്ടാനയെ കൊന്ന സംഭവം; അന്വേഷണം ഊർജിതമാക്കി
പാലക്കാട് തിരുവിഴാംകുന്നിൽ ഗർഭിണിയായ കാട്ടാനയെ കൊന്ന സംഭവത്തിൽ പ്രതികെളെക്കുറിച്ചുള്ള സൂചന വനം വകുപ്പിന് ലഭിച്ചു. മണ്ണാർക്കാട് പൊലീസ് സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗർഭിണിയായ കാട്ടാനയുടെ കൊലപാതകം രാജ്യാന്തര വാർത്തയായതോടെ വനം വകുപ്പും പൊലീസും അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. സംഭവത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും ഇടപെട്ടു.
പൈനാപ്പിളിനുള്ളിൽ വച്ച പന്നിപ്പടക്കം കടിച്ചുണ്ടായ സ്‌ഫോടനമാണ് കാട്ടാനയുടെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. രണ്ട് താടിയെല്ലുകളും സ്‌ഫോടനത്തിൽ തകർന്നിരുന്നു. ഇന്ന് മണ്ണാർക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നാട്ടുകാരിൽ നിന്നും കർഷകരിൽ നിന്നും അവർ മൊഴിയെടുത്തു.
എന്നാൽ രണ്ട് ദിവസം ജനവാസ മേഖലയിൽ വ്രണവുമായി കറങ്ങി നടന്നിട്ടും വനം വകുപ്പ് തിരിഞ്ഞ് നോക്കിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. വനം വകുപ്പ് പ്രഥമിക അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ അറസ്റ്റുണ്ടാകുകയുള്ളൂ.
Story highlights-wild elepant kill, enquiry strengthens, forest department police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here