കൊവിഡ് രോഗിയുമായി സമ്പർക്കം; കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എണ്‍പതോളം ആരോഗ്യപ്രവര്‍ത്തകർ നിരീക്ഷണത്തിൽ

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എണ്‍പതോളം ആരോഗ്യപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി. ഉറവിടം വ്യക്തമല്ലാത്ത കൊവിഡ് രോഗിയുമായി സമ്പർക്കം ഉണ്ടായതിനെ തുടർന്നാണ് വിവിധ ഡിപ്പാര്‍ട്ടമെന്റുകളിലെ ആരോഗ്യ പ്രവര്‍ത്തകർ സ്വയം നിരീക്ഷണത്തിലായിരിക്കുന്നത്.
ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച മണിയൂര്‍ സ്വദേശി ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കോഴിക്കോട‌് മെഡിക്കല്‍ കോളേജിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളില്‍ ചികിത്സ തേടിയിരുന്നു. ഇവരുമായി സമ്പർക്കത്തിൽ വന്നവരാണ് ഇപ്പോള്‍ സ്വയം നിരീക്ഷണത്തില്‍ പോയത്. ഇതില്‍ അന്‍പതോളം പേരുടെ സാംപിളുകള്‍ ഇതിനോടകം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ സാംപിളുകള്‍ ഇന്ന് ശേഖരിക്കും.
പ്രസവത്തെ തുടര്‍ന്നുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമായി എത്തിയ യുവതിയെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചിരുന്നു. ഈ സ്ത്രീയുമായി സമ്പർക്കത്തിൽ വന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ നിരീക്ഷണത്തിലാക്കാനാണ് തീരുമാനം. ഈ സ്ത്രീക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
Read Also:കോഴിക്കോട്ടെ ശാന്തിനഗർ കോളനി കടൽക്ഷോഭ ഭീഷണിയിൽ
സംസ്ഥാനത്ത് ഇന്നലെ 94 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗം ബാധിച്ചവരില്‍ 47 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 37 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ ഇന്ന് ഏഴ് പേര്‍ക്കാണ് രോഗം ബാധിച്ചത്.
മഹാരാഷ്ട്രയില്‍ നിന്ന് വന്ന 23 പേര്‍ക്കും തമിഴ്‌നാട്ടില്‍ നിന്ന് വന്ന എട്ട് പേര്‍ക്കും ഡല്‍ഹിയില്‍ നിന്ന് വന്ന മൂന്ന് പേര്‍ക്കും ഗുജറാത്തില്‍ നിന്ന് വന്ന രണ്ടുപേര്‍ക്കും രാജസ്ഥാനില്‍ നിന്ന് വന്ന ഒരാള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
39 പേർ ഇന്നലെ രോഗമുക്തരായി. പാലക്കാട് ജില്ലക്കാരായ 13 പേരും മലപ്പുറം ജില്ലക്കാരയ എട്ട് പേരും കണ്ണൂര്‍ ജില്ലക്കാരായ ഏഴു പേരും കോഴിക്കോട് ജില്ലക്കാരായ അഞ്ച് പേരും, തൃശൂര്‍, വയനാട് ജില്ലക്കാരായ രണ്ട് പേര്‍ വീതവും തിരുവനന്തപുരം പത്തനംതിട്ട ജില്ലക്കാരായ ഓരോരുത്തരുമാണ് രോഗമുക്തരായത്.
Story highlights-60 health workers of calicut medical collage in quaratine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here