ആയുധ സംഭരണത്തിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് ഇന്ത്യ; യുദ്ധവിമാനങ്ങൾ അടിയന്തരമായി വാങ്ങും
കൊവിഡ് പശ്ചാത്തലത്തിൽ ആയുധ സംഭരണത്തിന് എർപ്പെടുത്തിയിരുന്ന വിലക്ക് ഇന്ത്യ പിൻവലിച്ചു. അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആണ് തിരുമാനം. 33 യുദ്ധവിമാനങ്ങൾ റഷ്യയിൽ നിന്ന് അടിയന്തരമായി വാങ്ങാൻ പ്രതിരോധ മന്ത്രാലയം നടപടികൾ തുടങ്ങി.
കൊവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തിൽ പ്രതിരോധ ഇടപാടുകൾക്ക് വിലക്ക് ഇന്ന് രാവിലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിരോധ സമിതി ആണ് പുനഃപരിശോധിച്ചത്. അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ ആയുധ സംഭരണം അനിവാര്യമണെന്ന് യോഗം വിലയിരുത്തി. ഈ പശ്ചാത്തലത്തിലാണ് വിദേശത്ത് നിന്ന് ആയുധങ്ങൾ വാങ്ങുന്നതിനടക്കം ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചത്.
Read Also: കൽക്കരി ഖനികളുടെ ലേലം ചരിത്രപരമെന്ന് അമിത് ഷാ
ആയുധങ്ങൾ സംഭരണത്തിനായുള്ള നടപടികളുമായി കര, നാവിക, വ്യോമസേനകൾക്ക് മുൻപോട്ട് പോകാം. ഏതൊക്കെ ആയുധങ്ങളാണ് അടിയന്തരമായി വാങ്ങേണ്ടതെന്ന കാര്യത്തിൽ മൂന്ന് സേനാ മേധാവികളുമായി ചർച്ച നടത്താനും സംഭരണ നടപടികൾ ഏകോപിക്കാനും സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനെ ചുമതലപ്പെടുത്തി.
പ്രതിരോധ സമിതി യോഗത്തിന് ശേഷം ചേർന്ന സൈനികമേധാവികളുടെ യോഗം മുൻപ് പരിഗണിച്ച യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം വീണ്ടും നിർദ്ദേശിച്ചു. 5000 കോടി ചെലവിൽ റഷ്യയിൽ നിന്നാണ് ഇവ ശേഖരിക്കുക. 12 പുതിയ സുഖേയ്, 21 പുതിയ മിഗ് 29 എസ് എന്നിവയാകും 5000 കോടി മുടക്കി റഷ്യയിൽ നിന്നും വാങ്ങുന്നത്. സൈനിക സമിതിയുടെ നിർദ്ദേശം പ്രതിരോധ മന്ത്രാലയം വൈകിട്ടോടെ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി. ലഭ്യമായ സൂചന അനുസരിച്ച് അമേരിക്കയിൽ നിന്ന് വാങ്ങാൻ നേരത്തെ നിർദ്ദേശിക്കപ്പെട്ട യുദ്ധ ഉപകരണങ്ങളും ഇന്ത്യ ഉടൻ ശേഖരിക്കും. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക നടപടികൾ ഇനിയും ആരംഭിച്ചിട്ടില്ല.
weapon storage, india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here