ഇന്ത്യയിൽ 24 മണിക്കൂറിനിടെ 14000 കടന്ന് കൊവിഡ് കേസുകൾ

ഇന്ത്യയിൽ കൊവിഡ് പ്രതിസന്ധി അതീവ രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 14516 പോസിറ്റീവ് കേസുകളും 375 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകൾ 395048 ആയി. കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 12948 ആയി. രോഗമുക്തരായവരുടെ എണ്ണം ചികിത്സയിൽ ഉള്ളവരേക്കാൾ കൂടുതലായി തുടരുന്നത് ആശ്വാസമായി. 213830 പേർ രോഗമുക്തി നേടി. ചികിത്സയിലുള്ളവരുടെ എണ്ണം 168269 ആയി.
രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ, പരിശോധനകൾ വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് ഐസിഎംആർ നിർദേശം നൽകിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിലെ രോഗവ്യാപനം പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായാണ് പരിശോധനകൾ വർധിപ്പിക്കാൻ ഐസിഎംആർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്. ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവയാണ് സംസ്ഥാനങ്ങൾക്ക് കത്തയച്ചത്.
ഡൽഹിയിൽ റാപിഡ് ആന്റിജൻ കിറ്റ് ഉപയോഗിച്ചുള്ള പരിശോധന വ്യാപകമാക്കി. ഇന്നലെ 12,680 പേരെ പരിശോധിച്ചപ്പോൾ 951 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിൽ കൊവിഡ് കേസുകൾ 54,000 കടന്നു. ആകെ പോസിറ്റീവ് കേസുകൾ 54,449ഉം മരണം 666ഉം ആയി. ചെന്നൈയിൽ ആകെ രോഗബാധിതർ 38,327 ആണ്. ഡൽഹിയിൽ 24 മണിക്കൂറിനിടെ 3137 പോസിറ്റീവ് കേസുകളും 66 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് കേസുകൾ 53116ഉം മരണം 2035ഉം ആയി. അഞ്ച് ദിവസം കൊണ്ടാണ് 40000ൽ നിന്ന് 50000 കടന്നത്.
ഗുജറാത്തിൽ 24 മണിക്കൂറിനിടെ 540 പുതിയ കേസുകളും 27 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 26,198 ആണ്. ഇതുവരെ 1619 പേർ മരിച്ചു. ഹരിയാനയിൽ 525 പേർക്കും തെലങ്കാനയിൽ 499 പേർക്കും പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.
Story Highlights- india covid cases crossed 14000
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here