സിസ്റ്റർ ലിനിയുടെ ഭർത്താവിന്റെ ജോലിസ്ഥലത്തേക്ക് പ്രതിഷേധ പ്രകടനം; കോൺഗ്രസ് നേതാക്കൾക്ക് എതിരെ കേസ്

സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് ജോലി ചെയ്യുന്ന കൂത്താളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് പ്രകടനം നടത്തിയ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹെൽത്ത് ഇൻസ്പെക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തിലാണ് കേസ്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് കേസെടുത്തത്.
ആരോഗ്യ മന്ത്രി കെ കെ ശൈലജക്കെതിരായ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന വിവാദമായതോടെ വിമർശനവുമായി സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് രംഗത്തെത്തിയിരുന്നു. കുടുംബത്തിന്റെ വേദനയിൽ ഒപ്പം നിന്ന കെകെ ശൈലജയുടെ പേര് വിപരീതമായി പരാമർശിക്കപ്പെട്ടതിൽ സങ്കടമുണ്ടെന്നും സജീഷ് ഫേസ്ബുക്കിൽ കുറിച്ചു.
അതിന് ശേഷമാണ് സജീഷ് ജോലി ചെയ്യുന്ന കൂത്താളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ പ്രതിഷേധ പ്രകടനവുമായി എത്തിയത്. ഹെൽത്ത് ഇൻസ്പെക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു. ഡിസിസി സെക്രട്ടറി മുനീർ എരവത്ത്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജൻ മരുതേരി അടക്കമുള്ളവർക്കെതിരെ പെരുവണ്ണാമുഴി പൊലീസാണ് കേസെടുത്തത്. കൂത്താളി പിഎച്ച്‌സി മെഡിക്കൽ ഓഫീസർ നൽകിയ പരാതിയിലാണ് നടപടി. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനുമാണ് കേസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here