ചൈന ഏറ്റവും അധികം ഭൂമി കൈയ്യേറിയത് കോൺഗ്രസ് ഭരണകാലത്ത്: ജെ പി നദ്ദ

കോൺഗ്രസിന്റെ പ്രചാരണങ്ങൾ അസംബന്ധവും വാചക കസർത്തും ആണെന്ന് ബിജെപി അധ്യക്ഷൻ ജെ പി നദ്ദ. കോൺഗ്രസ് വിമർശനങ്ങളോട് പ്രതികരിച്ച ബിജെപി അധ്യക്ഷന്‍ വിമർശനം നടത്തുന്നവർ യോഗ്യതയിലേക്ക് തിരിഞ്ഞ് നോക്കണം എന്ന് ആവശ്യപ്പെട്ടു. മൻമോഹൻ സിംഗിന്റെ ഭരണകാലത്താണ് ഏറ്റവും അധികം ഭൂമി ചൈന കൈപിടിയിലാക്കിയത് . ഇക്കാര്യത്തിൽ മൻമോഹൻ സിംഗിന്റെ നിലപാട് വാചക കസർത്താണെന്ന് ബിജെപി അധ്യക്ഷൻ ജെ പി നദ്ദ കുറ്റപ്പെടുത്തി. സൈന്യത്തെ തുടർച്ചയായി അപമാനിക്കുന്നതും അവരുടെ ധൈര്യത്തെ ചോദ്യം ചെയ്യുന്നതും നിർത്തണം. ദേശീയ ഐക്യപ്പെടലിന്റെ അർത്ഥം മനസിലാക്കി പെരുമാറണമെന്നും നദ്ദ. യുപിഎ ഭരണകാലത്ത് സൈന്യത്തോട് അനാദരവ് കാണിക്കുകയാണുണ്ടായതെന്നും നദ്ദ.
Read Also: നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികൾ പുനഃരാരംഭിച്ചു
പ്രധാനമന്ത്രി നരേന്ദ്രമോദി എപ്പോഴും തന്റെ ഉത്തരവാദിത്തത്തെ കുറിച്ച് ബോധവാനായിരിക്കണം എന്ന് മൻമോഹൻ സിംഗ് ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിരോധ വിഷയത്തിൽ ഉറച്ച തീരുമാനങ്ങളും മികച്ച നയതന്ത്രവുമാണ് വേണ്ടത് എന്ന് പ്രസ്താവനയിൽ മൻമോഹൻ സിംഗ് പറഞ്ഞു. തെറ്റായ വിവരങ്ങൾ പുറത്തുവിടുന്നത് ഇതിന് പകരമാവില്ല. പ്രധാനമന്ത്രിയുടെ ഓരോ വാക്കും കരുതലോടെ വേണം. ശത്രുവിന് സ്വന്തം നിലപാടിനെ സാധൂകരിക്കാൻ അവസരം നൽകുന്നതാവരുതെന്നും മോദി അവസരത്തിനൊത്ത് ഉയരണമെന്നും മൻമോഹൻ സിംഗ് നിർദേശിച്ചു. മൻമോഹൻ സിംഗിന്റെ നിലപാടിന് പിന്നാലെ വിഷയത്തിൽ രാഹുൽ ഗാന്ധി ഇന്നും വിഷയത്തിൽ പ്രതികരിച്ചു. മൻമോഹൻ സിംഗിന്റെ നിലപാടിനെ അടിസ്ഥാനപ്പെടുത്തിയാണ് രാഹുൽ സർക്കാരിനെയും ബിജെപിയെയും വിമർശിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here