വയോധികരും കുഞ്ഞുങ്ങളുമായി ഇടപഴകുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം; വീടുകളിലും മാസ്‌ക് ധരിക്കണം: മുഖ്യമന്ത്രി

രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്ത കേസുകള്‍ പലയിടത്തായി ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ വീടുകളില്‍ നിന്ന് പുറത്തുപോകുന്നവര്‍ വയോധികരും കുഞ്ഞുങ്ങളുമായി ഇടപഴകുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്ത കേസുകള്‍ പലയിടത്തായി ഉണ്ടാകുന്നുണ്ട്. വിദഗ്ധര്‍ പറയുന്നത് അതില്‍ വലുതായി ആശങ്കപ്പെടേണ്ടതില്ലെന്നാണ്. കൊവിഡ് പകര്‍ച്ച വ്യാധിയുടെ കാര്യത്തില്‍ ലോകത്തെല്ലായിടത്തും 60 ശതമാനത്തോളം കേസുകളും രോഗലക്ഷണങ്ങള്‍ വളരെ ലഘുവോ അപ്രത്യക്ഷമോ ആണ്. 20 ശതമാനം കേസുകളില്‍ ലക്ഷണങ്ങള്‍ മിതമായി കാണുന്നു.
Read More: സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 60 പേര്‍ രോഗമുക്തരായി
തീവ്രമായി ലക്ഷണങ്ങള്‍ കാണിക്കുന്നത് ബാക്കിവരുന്ന 20 ശതമാനം ആളുകളിലാണ്. അവരില്‍ അഞ്ച് ശതമാനത്തില്‍ താഴെ ആളുകളെയാണ് ഐസിയുവില്‍ അഡ്മിറ്റ് ചെയ്യേണ്ടിവരുന്നത്. രോഗലക്ഷണങ്ങള്‍ പുറത്തുകാണിക്കാത്തവരില്‍ നിന്ന് രോഗപകര്‍ച്ചയ്ക്കുള്ള സാധ്യത താരതമ്യേന കുറവാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
നമ്മുടെ സംസ്ഥാനത്ത് ഇത് സാരമായ ചില പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കും. നാം ഇപ്പോള്‍ വീടിന് പുറത്തിറങ്ങുമ്പോഴാണ് മാസ്‌ക് ധരിക്കുന്നതും ശാരീരിക അകലം പാലിക്കുന്നതും. വീടുകളില്‍ സാധാരണ രീതിയിലാണ്. വൈറസ് ബാധിക്കുകയും ലക്ഷണങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്നവര്‍ വീടിനകത്ത് പ്രായംചെന്നവരിലേക്കും കുഞ്ഞുങ്ങളിലേക്കും രോഗം പടര്‍ത്താന്‍ സാധ്യതയുണ്ട്. ഇത് ഗൗരവമായി കാണണം. പൊതുസ്ഥലങ്ങളിലുള്ളതുപോലെയുള്ള കരുതല്‍ വീടിനകത്തും കുടുംബാംഗങ്ങളോട് പെരുമാറുമ്പോഴും വേണ്ടതുണ്ട്. അതില്‍ ഏറ്റവും പ്രധാനം വയോധികരും കുഞ്ഞുങ്ങളുമായി ഇടപഴകുമ്പോഴാണ്. നമ്മളില്‍ ആരും രോഗബാധിതരായേക്കാം എന്ന ധാരണയോടെയാണ് ഇടപെടേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: extra careful when dealing with the elderly and infants cm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here