റാങ്ക് പട്ടികയിലുള്ളവർക്ക് നിയമനം നൽകണമെന്ന് ഹൈക്കോടതി; എംപാനൽ ഡ്രൈവർമാർക്ക് തിരിച്ചടി

കെഎസ്ആർടിസി എംപാനൽ ഡ്രൈവർമാർക്ക് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. റാങ്ക് പട്ടികയിലെ 2455 പേർക്ക് നിയമനം നൽകണമെന്ന് ഹൈക്കോടതി കെഎസ്ആർടിസിക്ക് നിർദേശം നൽകി. 2016 ൽ അവസാനിച്ച റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്താനാണ് കോടതി ഉത്തരവ്.
2016 ഡിസംബർ 31 ന് കാലാവധി അവസാനിച്ച റാങ്ക് ലിസ്റ്റിൽ നിന്ന് താത്കാലിക ഡ്രൈവർ തസ്തികയിലേക്ക് നിയമനം നടത്തണമെന്നാണ് ഹൈക്കോടതി മാർഗ നിർദേശം ഇറക്കിയിരിക്കുന്നത്. റാങ്ക് പട്ടിക റദ്ദാകുന്നതിന് ഒന്നര വർഷം മുൻപ് പിഎസ്‌സിയിലേക്ക് കെഎസ്ആർടിസി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നു. റാങ്ക് പട്ടികയിലുള്ള 2455 പേർക്ക് നിയമനം നടത്തണമെന്നാണ് ഉത്തരവിലുള്ളത്. ആദ്യ അവസരത്തിൽ ഉള്ളവരുടെ പട്ടിക പിഎസ്‌സി, കെഎസ്ആർടിസിക്ക് കൈമാറാനാണ് ഉത്തരവ്. നിലവിലുള്ള എംപാനൽ ഡ്രൈവർമാരെ ഒഴിവാക്കി പിഎസ്‌സി റാങ്ക് പട്ടിക അനുസരിച്ച് തസ്തികകളിലേക്ക് രണ്ടാഴ്ചക്കകം നിയമന ഉത്തരവ് പുറപ്പെടുവിക്കാനാണ് നിർദേശം.
read also: ഷരീഫുമായി ഷംന പ്രണയത്തിലായിരുന്നു, നിരന്തരം ഫോണിൽ വിളിക്കാറുണ്ട് : പ്രതികൾ
2012 ൽ പരീക്ഷ എഴുതിയ 2455 പേർക്കാണ് ഇതോടെ നിയമനം ആവുക. ഒഴിവ് അനുസരിച്ച് ഉദ്യോഗാർത്ഥി ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ നിയമനം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. സംവരണവും സീനിയോറിട്ടിയും അടിസ്ഥാനപ്പെടുത്തി പട്ടിക തയ്യാറാക്കി ആണ് നിയമനം നടത്തുക. റാങ്ക് പട്ടിക അനുസരിച്ച് നിയമനം നടത്തണമെന്ന മുൻകാല ഉത്തരവുകൾ നടപ്പിലായില്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ അന്തിമ ഉത്തരവ്. നിയമം പ്രാബല്യത്തിൽ ആവുന്നതോടെ എംപാനൽ ഡ്രൈവർമാർ ജോലിയിൽ നിന്ന് പുറത്ത് പോകേണ്ട സാഹചര്യമാണ് ഉണ്ടാവുക.
story high;ights- ksrtc, high court of kerala, empanel employee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here