‘പണിയൊന്നും ഇല്ലാത്തതു കൊണ്ട് വീട്ടിൽ പട്ടിണിയാണ്’; വെളിച്ചം കെട്ട് ലൈറ്റ് ആൻഡ് സൗണ്ട് തൊഴിലാളികൾ

കൊവിഡ് പിടിമുറുക്കിയതോടെ ദുരിതത്തിലായ മേഖലയിൽ ഒന്നാണ് ലൈറ്റ് ആൻഡ് സൗണ്ട്. ലോക്ക്ഡൗണിനെ തുടർന്ന് പൊതുപരിപാടികൾ ഇല്ലാതായതോടെ ഈ മേഖലയിൽ പ്രവർത്തിച്ചിരുന്നവർ ദുരിത്തിലായി. കൊവിഡെന്ന മഹാമാരിയിൽ നിന്ന് രക്ഷപ്പെട്ട് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നതും പ്രതീക്ഷിച്ച് കഴിയുകയാണിവർ.
Read Also: ലോക്ക്ഡൗൺ പ്രതിസന്ധി; കുട നിർമ്മിച്ച് ജീവിതം കരുപ്പിടിപ്പിക്കുന്ന ഭിന്നശേഷിക്കാർ ദുരിതത്തിൽ
“ലോണൊക്കെ എടുത്താണ് 90 ശതമാനം ആളുകളും ഇതിൽ നിക്ഷേപിച്ചിരിക്കുന്നത്. പരിപാടികൾ ഇല്ലാത്തതു കൊണ്ട് തിരിച്ചടവ് പ്രയാസമാണ്. അതുപോലെ ഇതുമായി ബന്ധപ്പെട്ട് ഒരുപാട് ടെക്നീഷ്യന്മാർ ജോലി ചെയ്യുന്നുണ്ട്. പണിയൊന്നും ഇല്ലാത്തതു കൊണ്ട് വീട്ടിൽ പട്ടിണിയാണ്. വേറെ വർക്കൊന്നും അറിയില്ല. ആദ്യം ചെല്ലുന്നതും അവസാനം പോകുന്നതും മൈക്ക് സെറ്റുകാരാണ്. നമ്മൾ അതുകൊണ്ടാണ് ജീവിക്കുന്നത്. ആറുമാസത്തെ പലിശ എന്ന് പറയുമ്പോൾ ഏകദേശം മൂന്ന് ലക്ഷം രൂപയോളം മുതലിനോട് കൂട്ടിച്ചേർക്കപ്പെടുകയാണ്. പലിശ രഹിത മോറട്ടോറിയം ലഭിച്ചാൽ മാത്രമേ ഞങ്ങൾക്ക് നിലനിൽക്കാൻ കഴിയൂ”- തൊഴിലാളികൾ പറയുന്നു.
Read Also: കഞ്ഞിപ്പുരകള്‍ അടഞ്ഞ് തന്നെ; പാചക തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയില്‍
ലോക്ക്ഡൗൺ പ്രഖ്യാപിച്ച അന്ന് മുതൽ ഈ ഉപകരണങ്ങൾ ഇതേ ഇരുപ്പാണ്. വിവാഹ ചടങ്ങുകളും പൊതു പരിപാടികളുമൊക്കെ നാമമാത്രമായ ആളുകൾ മാത്രമായി ചുരുങ്ങി. ഇതോടെ ആരും ലൈറ്റ് ആൻഡ് സൗണ്ട് ഉപകരണങ്ങൾ ഉപയോഗിക്കാതെയായി. ഈ മേഖലയിലെ തൊഴിലാളികളാണ് ഏറ്റവും കൂടുതൽ ദുരിതത്തിലായത്.
ലക്ഷങ്ങൾ ലോൺ എടുത്ത് വാങ്ങിയ ഉപകരണങ്ങളിൽ പലതും നശിച്ച് തുടങ്ങി. ഇതിന് പുറമേ എടുത്ത ലോൺ തിരിച്ചടയ്ക്കാനും കഴിയാതെയായി. കനത്ത പ്രതിസന്ധി നേരിടുന്ന ലൈറ്റ് ആൻഡ് സൗണ്ട് മേഖലയെ കരകയറ്റാൻ സർക്കാർ അനുകൂല നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണിവർ.
Story Highlights: Light and sound crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here