അക്തറിനെ നേരിടുമ്പോൾ ഭയം കൊണ്ട് സച്ചിന്റെ മുട്ട് വിറയ്ക്കുമായിരുന്നു; ആരോപണം ആവർത്തിച്ച് ഷാഹിദ് അഫ്രീദി

മുൻ പാക് പേസർ ഷൊഐബ് അക്തറിനെ നേരിടുമ്പോൾ ഭയം കൊണ്ട് സച്ചിന്റെ മുട്ട് വിറയ്ക്കുമായിരുന്നു എന്ന ആരോപണം ആവർത്തിച്ച് ഷാഹിദ് അഫ്രീദി. സ്പിന്നർ സഈദ് അജ്മലിനെ നേരിടാനും സച്ചിൻ ഭയപ്പെട്ടിരുന്നു എന്നും ഇതൊരിക്കലും സച്ചിൻ പുറത്ത് പറയില്ലെന്നും മുൻ പാക് താരം പറയുന്നു. ക്രിക്കറ്റ് അവതാരക സൈനബ് അബ്ബാസുമായുള്ള ലൈവ് വീഡിയോ ചാറ്റിലായിരുന്നു അഫ്രീദിയുടെ പരാമർശം.
Read Also : ഷാഹിദ് അഫ്രീദി കൊവിഡ് മുക്തനായി
“സച്ചിനെന്നല്ല, ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാർ വരെ അക്തറിൻ്റെ മികച്ച സ്പെല്ലുകൾ നേരിടാൻ ബുദ്ധിമുട്ടിയിട്ടുണ്ട്. മിഡ് ഓണിൽ ഫീൽഡ് ചെയ്യുന്ന സമയത്ത് ബാറ്റ്സ്മാന്മാരുടെ ശരീരഭാഷ കൊണ്ട് തന്നെ നമുക്ക് അതറിയാൻ കഴിയും. എല്ലായ്പ്പോഴും അക്തറെ നേരിടാൻ സച്ചിൻ ഭയപ്പെട്ടിരുന്നു എന്ന് ഞാൻ പറയില്ല. പക്ഷേ, അക്തറിൻ്റെ ചില സ്‌പെല്ലുകള്‍ സച്ചിന്‍ ഭയപ്പെട്ടിരുന്നു. സ്പിന്നർ സഈദ് അജ്മലിനെയും സച്ചിന് ഭയമായിരുന്നു. അതൊന്നും വലിയ സംഭവമല്ല. ചില ബൗളർമാരെ നേരിടുമ്പോൾ ബാറ്റ്സ്മാന്മാർ സമ്മർദ്ദത്തിലാവുക സാധാരണയാണ്.”-അഫ്രീദി പറഞ്ഞു.
Read Also : ഇന്ത്യയുടെ ഏറ്റവും മികച്ച നായകൻ സൗരവ് ഗാംഗുലി; ഷൊഐബ് അക്തർ
2011ലാണ് ഇത്തരത്തിൽ ആദ്യമായി ഒരു ആരോപണം ഉയർന്നത്. ഷൊഐബ് അക്തറിൻ്റെ ആത്മകഥയായ ‘കോൺട്രവെഷ്യലി യുവേഴ്സ്’ എന്ന പുസ്തകത്തിലെ ആരോപണം അന്ന് അഫ്രീദി ശരിവച്ചിരുന്നു. ഇതാണ് അദ്ദേഹം ആവർത്തിച്ചത്.
കൊവിഡ് ബാധിതനായ അഫ്രീദി കഴിഞ്ഞ ദിവസം കൊവിഡ് മുക്തനായിരുന്നു. താനും ഭാര്യയും രണ്ട് മക്കളും കൊവിഡ് ബാധയിൽ നിന്ന് മുക്തരായതായി അഫ്രീദി അറിയിച്ചു. തങ്ങളുടെ എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് അദ്ദേഹം അറിയിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അഫ്രീദി വിശേഷം പങ്കുവച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here