കുതിച്ചുയർന്ന് കൊവിഡ് കേസുകൾ; ഓക്‌സിജന് വേണ്ടിയും കടുത്ത ആവശ്യം; ഭയപ്പെടുത്തി കണക്കുകൾ
രാജ്യത്ത് കൊവിഡ് കേസുകൾ കുതിക്കുന്നതിനിടെ ഓക്‌സിജന് വേണ്ടിയുള്ള ആവശ്യവും കുത്തനെ വർധിക്കുന്നു. ഓക്‌സിജൻ സിലിണ്ടറിന് വേണ്ടിയുള്ള ആവശ്യം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ കമ്പനികൾ ഇവയുടെ കയറ്റുമതി നിർത്തിവച്ചിട്ടുണ്ട്. ആശുപത്രികളിൽ ആവശ്യ ഘട്ടങ്ങളിലല്ലാതെ ഓക്‌സിജൻ ഉപയോഗിക്കരുതെന്ന നിർദേശവും അധികൃതർ നൽകി കഴിഞ്ഞു.
ശ്വാസ തടസമാണ് കൊവിഡിന്റെ പ്രധാന ലക്ഷണം. അതുകൊണ്ട് തന്നെ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതോടെ കൂടുതൽ ഓക്‌സിജൻ സിലിണ്ടറുകളും ആവശ്യമായി വരികയാണ്. നിലവിൽ പത്ത് ശതമാനത്തിൽ താഴെ രോഗകൾക്ക് മാത്രമാണ് ഓക്‌സിജൻ സിലണ്ടറിന്റെ ആവശ്യമുള്ളത്. വരാനിരിക്കുന്ന ഓക്‌സിജന്റെ അവശ്യകത മുന്നിൽക്കണ്ട് വാണിജ്യാവശ്യത്തിന് ഉപയോഗിച്ചിരുന്ന അഞ്ച് ലക്ഷം ഓക്‌സിജൻ സിലിണ്ടറുകൾ മെഡിക്കൽ ആവശ്യത്തിനായി മാറ്റാൻ സർക്കാർ അനുവദിച്ചതായി പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആന്റ് ഇന്റേണൽ ട്രേഡ് സെക്രട്ടറി ഗുരുപ്രസാദ് മൊഹപത്ര പറയുന്നു. കൊവിഡ് ചികിത്സയ്ക്ക് വേണ്ടിയുള്ള രാജ്യമെമ്പാടുമുള്ള ഓക്‌സിജൻ വിതരണത്തിന് മേൽനോട്ടം വഹിക്കുന്നതും അദ്ദേഹം തന്നെയാണ്.
നിലവിൽ അഞ്ച് ലക്ഷത്തോളം മെഡിക്കൽ ഓക്‌സിജൻ സിലിണ്ടറുകളാണ് ഉപയോഗത്തിലുള്ളത്. ഡിസംബറിലെ കണക്ക് പ്രകാരം 900 ടൺ മുതൽ 1300 ടൺ ഓക്‌സിജൻ വരെ ദിനംപ്രതി ആവശ്യമായി വരുന്നുണ്ട്. മെയിൽ മാത്രം കേന്ദ്ര സർക്കാർ വാങ്ങിയത് 1.03 ലക്ഷം സിലിണ്ടറുകളാണ്.
Read Also : രാജ്യത്ത് കൊവിഡ് മരണം 21,129 ആയി ഉയര്‍ന്നു; 24 മണിക്കൂറിനിടെ 24,879 പുതിയ പോസിറ്റീവ് കേസുകള്‍
ഈ സിലിണ്ടറുകൾ വീണ്ടും നിറയ്‌ക്കേണ്ടതുണ്ട്. കോൺസൻട്രേറ്ററുകളാണ് അന്തരീക്ഷത്തിൽ നിന്ന് ഓക്‌സിജൻ വലിച്ചെടുക്കുന്നത്. മുമ്പ് ഒരു മാസം 250-300 കോൺസൻട്രേറ്ററുകളാണ് വിറ്റഴിച്ചിരുന്നതെങ്കിൽ നിലവിൽ 40,000 പീസുകളാണ് പ്രതിമാസം വിൽക്കുന്നത്. മുമ്പ് 25,000 മുതൽ 30,000 രൂപ വരെയായിരുന്നു ഈ കോൺസൻട്രേറ്ററുകളുടെ വിലയെങ്കിൽ ഇപ്പോഴത് 75,000 ൽ വരെയാണ് എത്തി നിൽക്കുന്നത്.
ഓക്‌സിജൻ സിലിണ്ടറുകൾ നിർമിക്കുന്നതിനും സൂക്ഷിക്കുന്നതിനും മാനദണ്ഡങ്ങളുണ്ടെങ്കിലും കോൺസൻട്രേറ്ററുകൾക്ക് അത്തരം ക്രമീകരണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. ജൂൺ 29ന് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതേറിറ്റി എല്ലാ ഓക്‌സിജൻ കോൺസൻട്രേറ്റർ നിർമാണ കമ്പനികളോടും കയറ്റുമതി കമ്പനികളോടും അവരവർ ഈടാക്കുന്ന എംആർപി തുക വെളിപ്പെടുത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
Story Highlights – Covid case spike lifts demand for oxygen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here