കോൺഗ്രസ് അനുനയ നീക്കങ്ങൾക്ക് തിരിച്ചടി; നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കാതെ സച്ചിൻ പൈലറ്റ്; നടപടിക്ക് സാധ്യത

രാജസ്ഥാനിൽ രാഷ്ട്രീയ നാടകം തുടരുന്നു. കോൺഗ്രസിന്റെ അനുനയ നീക്കങ്ങൾക്ക് തിരിച്ചടിയായി ജയ്പൂരിലെ നിയമസഭാകക്ഷി യോഗത്തിൽ നിന്ന് സച്ചിൻ പൈലറ്റും സംഘവും വിട്ടുനിന്നു. ചർച്ചകളിൽ വഴങ്ങാത്ത സച്ചിൻ പൈലറ്റിനെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.
ഫാരിമോൺട്ട് ഹോട്ടലിൽ നടന്ന നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കാത്ത സച്ചിൻ പൈലറ്റിനെതിരെ കടുത്ത നടപടിയിലേക്കാണ് കോൺഗ്രസ് നീങ്ങുന്നത്. രണ്ടാം ഘട്ട നിയമസഭാകക്ഷി യോഗത്തിലൂടെ പ്രശ്‌നങ്ങൾക്ക് താത്ക്കാലികമായി അറുതി വരുത്താമെന്ന കോൺഗ്രസ് തീരുമാനിച്ചെങ്കിലും, തങ്ങൾ മുന്നോട്ടുവച്ച ഫോർമുലയിൽ നിന്ന് പിന്മാറില്ലെന്ന് സച്ചിൻ പൈലറ്റ് നിലപാട് കടുപ്പിച്ചു. 104 എംഎൽഎമാരുടെ പിന്തുണയുള്ള അശോക് ഗെഹ്‌ലോട്ട് സർക്കാരിനെ 18 എംഎൽഎമാരുടെ പിന്തുണയുള്ള സച്ചിൻ പൈലറ്റിന് അട്ടിമറിക്കാൻ കഴിയില്ല എന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
Read Also : രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി; സച്ചിൻ പൈലറ്റ് 25 എംഎൽഎമാരുമായി കോൺഗ്രസ് വിടുമെന്ന് സൂചന
അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തിന് പകരം സുപ്രധാന വകുപ്പുകൾ നൽകാനായിരുന്നു കോൺഗ്രസിന്റെ നീക്കം. എന്നാൽ പി ചിദംബരം, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള മുതിർന്ന നേതാക്കളുമായി സംസാരിച്ച സച്ചിൻ പൈലറ്റ് മുൻ നിലപാടിൽ നിന്ന് മാറ്റമില്ല എന്ന് നേതൃത്വത്തെ അറിയിച്ചു. ബിജെപിയിലേക്ക് പോകില്ല എന്ന് സച്ചിൻ പൈലറ്റ് കേന്ദ്രങ്ങൾ അറിയിച്ചെങ്കിലും അണിയറ ചർച്ചകൾ സജീവമായി നടക്കുന്നുണ്ട്. എന്നാൽ അംഗബലം വ്യക്തമാകാത സാഹചര്യത്തിൽ എടുത്തുചാടി ഒരു തീരുമാനവും എടുക്കേണ്ട എന്നാണ് ബിജെപിയുടെ നിലപാട്. പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയ സച്ചിൻ പൈലറ്റും സംഘവും മറ്റൊരു പാർട്ടി രൂപീകരിക്കുമെന്ന് അഭ്യൂഹവും നിലനിൽക്കുന്നുണ്ട്.
Story Highlights – Sachin pilot, congress, rajastan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here