ചൈനീസ് ബന്ധം തിരിച്ചടിയാകുന്നു; ആസ്ഥാനം ഇംഗ്ലണ്ടിലേക്ക് മാറ്റാനൊരുങ്ങി ടിക്ക്‌ടോക്ക്
ആസ്ഥാനം ഇംഗ്ലണ്ടിലേക്ക് മാറ്റാനൊരുങ്ങി പ്രമുഖ വീഡിയോ ഷെയറിംഗ് ആപ്പായ ടിക്ക്‌ടോക്ക്. ചൈനീസ് ബന്ധം പലയിടങ്ങളിൽ തിരിച്ചടിയാകുന്ന പശ്ചാത്തലത്തിലാണ് ആസ്ഥാനം ഇംഗ്ലണ്ടിലെ ലണ്ടനിലേക്ക് മാറ്റാൻ ടിക്ക്‌ടോക്ക് ആലോചിക്കുന്നത്. ലണ്ടൻ ഉൾപ്പെടെ മറ്റ് ചില സ്ഥലങ്ങൾ കൂടി കമ്പനിയുടെ പരിഗണയിലുണ്ടെന്നാണ് വിവരം.
ഡേറ്റ ചോർച്ചയുമായി ബന്ധപ്പെട്ട് ടിക്ക്ടോക്ക് പലപ്പോഴും കുരുക്കിൽ പെട്ടിരുന്നു. ഉപഭോക്താക്കളുടെ ഡേറ്റ ചോർത്താൻ ചൈനീസ് ഭരണകൂടം ടിക്ക്‌ടോക്കിനെ ഉപയോഗിക്കുന്നുണ്ടെന്ന ആരോപണവും ശക്തമാണ്. ഇതിൻ്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ ആപ്പ് നിരോധിച്ചത്. അമേരിക്കയും ഇതേ പാതയിലാണ്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ബിസിനസ് പിടിച്ചു നിർത്താൻ ടിക്ക്‌ടോക്ക് കളം മാറുന്നത്. ഇതിന് ആദ്യ പടിയായി മുൻ വാൾട്ട് ഡിസ്നി കോ എക്സിക്യൂട്ടിവ് ആയിരുന്ന കെവിൻ മേയറിനെ ടിക്ക്‌ടോക്ക് ചീഫ് എക്സിക്യൂട്ടിവ് ആയി നിയമിച്ചിരുന്നു. ഇംഗ്ലണ്ട് സർക്കാരുമായി ടിക്ക്‌ടോക്ക് ചർച്ചകൾ തുടരുകയാണെന്നാണ് റിപ്പോർട്ട്.
Read Also : പുതുക്കിയ രാജ്യസുരക്ഷാ നിയമം; ഹോങ്കോങിൽ നിന്ന് ടിക്ക്ടോക്ക് പിൻവലിക്കുന്നു
ജൂൺ അവസാന വാരമാണ് ഇന്ത്യ ടിക്ക്ടോക്ക്, യുസി ബ്രൗസർ, ക്യാം സ്‌കാനർ, ഹലോ എന്നിവയുൾപ്പെടെ 59 മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ചത്. ഡേറ്റാ സുരക്ഷയും പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി ആക്ടിന്റെ 69 എ വകുപ്പ് പ്രകാരം ആപ്പുകൾ നിരോധിച്ചത്. ടിക്ക്ടോക്ക് അടക്കമുള്ള ചൈനീസ് ആപ്ലിക്കേഷനുകളുടെ മൊബൈൽ, കംപ്യൂട്ടർ അടക്കമുള്ള വേർഷനുകൾക്ക് നിരോധനമുണ്ടാകും. രാജ്യത്തിന്റെ സുരക്ഷയെയും വ്യക്തികളുടെ സുരക്ഷയെയും കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം.
ഇന്ത്യയിൽ ഏകദേശം 119 മില്ല്യൺ ആക്ടീവ് ഉപയോക്താക്കളാണ് ടിക്ക്‌ടോക്കിന് ഉണ്ടായിരുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിലെയും ആപ്പിൾ ആപ്പ് സ്റ്റോറിലെയും പ്രധാനപ്പെട്ട 10 ആപ്ലിക്കേഷനുകളിൽ ഒന്നായിരുന്നു ടിക്ക്ടോക്ക്.
Story Highlights – TikTok Considering London For Headquarters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here