എറണാകുളത്ത് ആനത്തിമിംഗലം ചത്തടിഞ്ഞു
കൊച്ചിയിൽ ആനത്തിമിംഗലം അല്ലെങ്കിൽ കടലാന എന്ന് വിളിക്കുന്ന കടൽ ജീവി ചത്തടിഞ്ഞു. തോപ്പുംപടിയ്ക്കടുത്ത് മാനശേരി ഭാഗത്താണ് സംഭവം. കടലിലെ തിരകളുടെ ഒഴുക്കിനനുസരിച്ച് ജീവിയുടെ ശവശരീരം വടക്കോട്ട് ഒഴുകുന്നുവെന്നാണ് വിവരം. അഴുകിത്തുടങ്ങിയ ശവശരീരം തീരദേശവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്.
Read Also : കൊച്ചിയിൽ സമൂഹ വ്യാപനമില്ല; ജാഗ്രത പാലിക്കണമെന്ന് കളക്ടർ
ജീവി ചത്തിട്ട് മൂന്നാഴ്ച കഴിഞ്ഞിട്ടുണ്ടാകുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ നിഗമനം. ശവശരീരത്തിൽ നിന്ന് വരുന്ന ദുർഗന്ധം പരിസരവാസികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ശവശരീരം അഴുകിത്തുടങ്ങിയതിനാൽ എടുത്ത് കരയിലെത്തിച്ച് കുഴിച്ചു മൂടുക പ്രായോഗികമല്ലെന്നും തീരദേശവാസികൾ.
പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രത്യേകിച്ച് നടപടികളൊന്നും എടുത്തില്ല. ഫോർട്ട് കൊച്ചിയിലേക്കാണ് കടലാനയുടെ ജഡം ഒഴുകുന്നത്. കടൽ അടിത്തട്ട് ഇളകിമറിയുന്ന സമയമായതിനാൽ ജഡം തീരത്ത് അടിഞ്ഞതാകാമെന്നാണ് നിഗമനം. മത്സ്യത്തൊഴിലാളികളും ഒരു നീക്കവും നടത്തിയിട്ടില്ല.
2019 ജൂലൈയിൽ ആർത്തുങ്കൽ ആയിരംതൈ കടപ്പുറത്ത് പുലിമുട്ടിന് സമീപം സമാനമായ നിലയിൽ ആനത്തിമിംഗലത്തിന്റെ ജഡം അടിഞ്ഞിരുന്നു. ഇതിന് അഞ്ച് ടണ്ണിൽ കൂടുതൽ ഭാരമുണ്ടായിരുന്നു. വെട്ടി മുറിച്ച് കഷണങ്ങളാക്കി മണ്ണുമാന്തി ഉപയോഗിച്ചാണ് അന്ന് ജഡം കരയിൽ കുഴിച്ചിട്ടത്.
കടലാന എന്നും ഈ ജീവിയെ വിളിക്കാറുണ്ട്. ആനയുടെ വലിപ്പവും തുമ്പിക്കൈയുമാണ് പ്രത്യേകത. മത്സ്യങ്ങളയും കടൽ പായലുമാണ് ഭക്ഷണം. കടലിൽ ജീവിക്കുന്ന സസ്തനിയാണ്.
Story Highlights – sea elephant, died, ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here