ഉദ്യോഗസ്ഥർക്ക് കൊവിഡ് : ആലുവ സബ്ജയിലും ഫയർ സ്റ്റേഷനും അടച്ചു

ആലുവ സബ്ജയിൽ അടച്ചു. അസിസ്റ്റന്റ് പ്രിസൺ ഓഫിസർക്കും തടവ്കാരനും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആലുവ സബ് ജയിൽ അടച്ചു. പറവൂർ സ്വദേശിയായ ഉദ്യോഗസ്ഥനും കൊല്ലം സ്വദേശിയായ റിമാൻഡ് പ്രതിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഫയർമാന് കൊവിഡ് ബാധിച്ച സാഹചര്യത്തിൽ ആലുവ ഫയർ സ്റ്റേഷനും അടച്ചു.
കടുങ്ങല്ലൂരിൽ കനത്ത ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രദേശത്ത് കൂടുതൽ പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആലുവ കടുങ്ങല്ലൂരിൽ ആന്റിജൻ പരിശോധന നടത്തുകയാണ്. പരമാവധി 60 പേർക്ക് ഇന്ന് പരിശോധന നടത്തും. പടിഞ്ഞാറെ കടുങ്ങല്ലൂർ കേന്ദ്രീകരിച്ചാണ് പരിശോധന. നിലവിൽ 34 പേർക്കാണ് കടുങ്ങല്ലൂർ പഞ്ചായത്തിൽ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ കർഫ്യൂ തുടരുന്ന പ്രാദേശമാണ് കടുങ്ങല്ലുർ.
എറണാകുളം ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ച 1541 പേരിൽ 1097 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണെന്നത് ജില്ലയിലെ ആശങ്ക വർധിപ്പിക്കുന്നുണ്ട്. ആലുവ ചെല്ലാനം ക്ലസ്റ്ററുകൾക്ക് പുറത്തേക്കും രോഗവ്യാപനമുണ്ട്. എന്നാൽ ഇന്നലെ ജില്ലയിൽ 15 പേർക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ 503 സാമ്പിളുകൾ കൂടി പരിശോധനയ്ക്കായി അയച്ചു. ആലുവ ക്ലസ്റ്ററിൽ കർഫ്യൂ തുടരുകയാണ്. ഇവിടെ സ്ഥിതി മെച്ചപ്പെട്ടതായാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ.
Story Highlights – aluva sub jail fire station shut down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here