കാസർഗോഡ് സമ്പർക്ക രോഗബാധിതരുടെ എണ്ണം വർധിക്കുന്നു
സമ്പർക്ക രോഗബാധിതരുടെ എണ്ണം കാസർഗോഡ് ഓരോ ദിവസവും കൂടി വരികയാണ്. വിവാഹമരണാനന്തര ചടങ്ങുകൾക്ക് പുറമെ ജില്ലയിലെ തീരമേഖലയിൽ രോഗം കണ്ടെത്തുന്നതും വെല്ലുവിളിയാവുകയാണ്. 24 പേർക്ക് വൈറസ് ബാധയുണ്ടായ നെല്ലിക്കുന്ന് കടപ്പുറത്ത് പരിശോധന വർധിപ്പിക്കുന്നതിനൊപ്പം പുതിയ പദ്ധതികൾ തേടുകയാണ് ജില്ലയിലെ ആരോഗ്യ വകുപ്പ്.
കാസർഗോഡ് തീരപ്രദേശത്തെ രോഗവ്യാപനത്തിന് തടയിടാൻ പ്രത്യേക ആക്ഷൻ പ്ലാൻ നടപ്പാക്കാനാണ് തീരുമാനം. നഗരപരിധിക്കടുത്തെ നെല്ലിക്കുന്ന് കടപ്പുറത്ത് 24 പേർ കഴിഞ്ഞ ദിവസം കൊവിഡ് പോസറ്റീവായി. കോട്ടിക്കുളത്ത് രണ്ടു ദിവസത്തിനിടെ എട്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടു തീരപ്രദേശവും ക്ലസ്റ്ററുകളാക്കി.
നിയന്ത്രണങ്ങൾ കടുപ്പിക്കും. മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള ഇടപെടൽ നടത്തിയെങ്കിലും ആളുകൾ തയാറായില്ല. അതിനാൽ പരിശോധനകൾ വർധിപ്പിക്കുന്നതിനൊപ്പം മുതിർന്ന റവന്യു ഉദ്യോഗസ്ഥരെ ഇൻസിഡന്റ് കമാൻഡറായി ചുമതലപ്പെടുത്തി നടപടികൾ ഏകോപിപ്പിക്കാനാണ് തീരുമാനം. ജില്ലയിൽ പൊലീസ് നിയന്ത്രണങ്ങളിലും ഇളവുണ്ടാകില്ല.
അതേസമയം കൂടുതൽ പൊലീസുകാർ രോഗബാധിതരാകുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. നിരത്തുകളിലെ പരിശോധനയ്ക്ക് പകരം കേന്ദ്രീകൃത ഇടപെടൽ ഏർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. നേരത്തെയുണ്ടായ സാഹചര്യങ്ങളിൽ നിന്നുമാറി എല്ലാ മേഖലയിലും അനുദിനം കേസുകൾ കൂടി വരികയാണ്.കടുത്ത നിയന്ത്രണങ്ങൾക്ക് വഴിവെക്കാതെ ജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
Story Highlights – kasargod covid through contact cases increases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here