വള്ളം മറിഞ്ഞ് കാണാതായ രണ്ട് പേരുടെ മൃതദേഹം കൂടി ലഭിച്ചു

എളങ്കുന്നപ്പുഴയിൽ വള്ളം മറിഞ്ഞു കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹം കണ്ടെത്തി. പുക്കാട് സ്വദേശി സിദ്ധാർഥന്റെ മൃതദേഹവും പച്ചാളം സ്വദേശി സജീവന്റെ മൃതദേഹവും ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. കടമക്കുടി ഭാഗത്ത് നിന്ന് സിദ്ധാർഥന്റെയും ബോൾഗാട്ടിക്ക് സമീപം സജീവന്റെയും മൃതദേഹം കണ്ടെത്തി.
ഇന്നലെ നായരമ്പലം സ്വദേശി സന്തോഷിന്റെ മൃതദേഹവും ബോൾഗാട്ടിക്ക് സമീപത്തെ കായലിൽ നിന്ന് ലഭിച്ചിരുന്നു. ഫയർ ഫോഴ്‌സും നാട്ടുകാരും നേവിയും ചേർന്ന് നടത്തിയ തെരച്ചിലിൽ ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് ശക്തമായ കാറ്റിൽ വള്ളം മറിഞ്ഞു മൂന്ന് മത്സ്യത്തൊഴിലാളികളെയും കാണാതായത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം കൊവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്‌കരിക്കും.
Read Also : ഏലപ്പാറയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
അതേസമയം എറണാകുളത്തും കനത്ത മഴ തുടരുകയാണ്. കളമശേരി ഏലൂർ നഗരസഭയിലെ താഴ്ന്ന പ്രദേശമായ പതിമൂന്നാം വാർഡ് ബോസ്‌കോ കോളനിയിൽ വെള്ളം കയറുന്നുണ്ട്. പതിനാലാം വാർഡ് കുറ്റികാട്ടുകര ഗവൺമെന്റ് യുപി സ്‌കൂളിൽ അടിയന്തരമായി ക്യാമ്പ് ആരംഭിച്ചു. 45 കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ഇതിന് പുറമെ ജില്ലയിൽ വിവിധ കോളനികളിലടക്കം വീടുകളിൽ വെള്ളം കയറാൻ തുടങ്ങിയിട്ടുണ്ട്. അലുവ ശിവരാത്രി മണപ്പുറത്തും വെള്ളം കയറി. പെരിയാറിൽ ജല നിരപ്പ് ഉയർന്നു. ഈ സാഹചര്യത്തിൽ ജില്ലയിൽ എട്ട് ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
Story Highlights – heavy rain, boat missing, dead body found
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here