തങ്ങൾക്കനുകൂലമായി ലഭിച്ച അഞ്ചേക്കർ ഭൂമിയിൽ സുന്നി വഖഫ് ബോർഡ് ഒരു സ്‌പെഷ്യാലിറ്റി ആശുപത്രി നിർമിക്കുന്നുവോ? [24 Fact check]

/-അൻസു എൽസ സന്തോഷ്
പതിറ്റാണ്ടുകൾ നീണ്ടു നിന്ന തർക്കങ്ങൾക്ക് ശേഷമാണ് രാമ ജന്മഭൂമി- ബാബ്‌റി മസ്ജിദ് പ്രശ്‌നത്തിന് കോടതി വിധിയിലൂടെ പരിഹാരമാകുന്നത്. രാമക്ഷേത്ര നിർമാണത്തിനുള്ള ശിലാസ്ഥാപനവും കഴിഞ്ഞു.
അതേസമയം, തന്നെ വഖഫ് ബോർഡുമായി ചേർത്ത് ഒരു ചിത്രവും വാർത്തയും പ്രചരിക്കുന്നുണ്ട്. തങ്ങൾക്കനുകൂലമായി ലഭിച്ച അഞ്ചേക്കർ ഭൂമിയിൽ വഖഫ് ബോർഡ് ഒരു സ്‌പെഷ്യാലിറ്റി ആശുപത്രി നിർമിക്കുന്നു എന്നാണ് പ്രചാരണം.
മസ്ജിദിനൊപ്പം ബാബ്രി ആശുപത്രി കൂടി നിർമിക്കാനുള്ള സുന്നി വഖഫ് ബോർഡിന്റെ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. മതവികാരങ്ങൾക്കതീതമായ ഈ മഹത്തായ തീരുമാനത്തിൽ നിന്ന് എല്ലാ മതങ്ങൾക്കും പ്രയോജനം ലഭിക്കുമെന്നുമാണ് ചിത്രത്തിന് അടിക്കുറിപ്പുകൾ. ആശുപത്രി ഡയറക്ടറായി നിലവിൽ ജയിലിൽ കഴിയുന്ന ഡോ. കഫീൽ ഖാനെ നിയമിച്ചു എന്നും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വാർത്തയിലെ വാസ്തവം
യുഎസിലെ വിർജീനിയയിൽ സ്ഥിതി ചെയ്യുന്ന ഷാർലറ്റ്സ്വില്ലിലെ യൂണിവേഴ്സിറ്റി ഓഫ് വിർജീനിയ ഹോസ്പിറ്റലാണിത്.
ചിത്രത്തിന്റെ റിവേഴ്‌സ് ഇമേജ് തെരഞ്ഞപ്പോൾ യുഎസിലെ തന്നെ ആർക്കിടെക്ചറൽ സ്ഥാപനമായ സ്മിത്ത് ഗ്രൂപ്പ് വിർജീനിയ ആശുപത്രിക്കായി ഡിസൈൻ ചെയ്ത ബ്ലൂ പ്രിൻറും ലഭിച്ചു. ഈ ചിത്രം വൈറലാകുന്ന ബാബ്‌റി ആശുപത്രിയുടെ ചിത്രവുമായി സാമ്യമുള്ളതാണ്, സൈൻബോർഡുകൾ എഡിറ്റ് ചെയ്ത് കയറ്റിയതെന്ന് വ്യക്തം. വിർജീനിയ ഹെൽത്ത് സിസ്റ്റത്തിന്റെ ലിങ്ക്ഡ് ഇൻ പേജിൽ അതേ ചിത്രം കവർ ചിത്രമായി ഉപയോഗിച്ചിരിക്കുന്നതായും കാണാം.
പ്രചരിക്കുന്ന വാർത്ത നിഷേധിച്ചുകൊണ്ട് സുന്നി വഖഫ് ബോർഡിന്റെ പത്രക്കുറിപ്പ് പുറത്തുവന്നു. സുപ്രിംകോടതി വിധിയിലൂടെ ലഭിച്ച സ്ഥലത്ത് പള്ളിക്കൊപ്പം ആശുപത്രിയും സാമൂഹിക അടുക്കളയും ആശുപത്രിയും ലൈബ്രറിയുമൊക്കെ പണിയാൻ ഇന്തോ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ നിർദേശിച്ചിരുന്നു. എന്നാൽ, ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് ബോർഡ് അറിയിച്ചു. ആതർ ഹുസൈൻ മാത്രമാണ് ഫൗണ്ടേഷൻറെ പ്രതിനിധിയായി സംസാരിക്കാൻ അനുവദിക്കപ്പെട്ടിരിക്കുന്ന വക്താവെന്നും കുറിപ്പ് വ്യക്തമാക്കുന്നു.
ജ2ഇ ആരാധനയും ചികിത്സയും. രണ്ടും ജനജീവിതത്തിന്റെ ഭാഗമാണ്. പക്ഷേ തെറ്റായ ലക്ഷ്യങ്ങളോടെ രണ്ടിനേയും ചേർത്ത് വയ്ക്കാൻ ശ്രമിക്കുന്നതിന്റെ രാഷ്ട്രീയം ഗുണം ചെയ്യില്ല. ആരാധനാലയങ്ങളുടെ പേരിൽ വ്യാജ വാർത്തകൾ വേണ്ട. വ്യാജ വാർത്തകൾ ഷെയർ ചെയ്യരുത്, കണ്ടില്ലെന്ന് നടിക്കുകയും അരുത്.
Story Highlights – 24 fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here