സംസ്ഥാനത്തെ കനത്ത മഴ ഇന്നത്തോടെ ശമിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് ഇന്നത്തോടെ ശമനമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സാധാരണ നിലയിലുള്ള മഴ പന്ത്രണ്ടാം തീയതി വരെ തുടരും. മലയോര തീരദേശ മേഖലകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.
ഇന്നും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളത്. ഈ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ കൊല്ലം, പത്തനംതിട്ട, ഇടുക്കി,തൃശൂർ, കോഴിക്കോട്, വയനാട്, കാസർഗോഡ് തുടങ്ങി ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളിൽ സാധാരണ നിലയിലുള്ള മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ നാളെ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read Also : മഴക്കെടുതി : പ്രധാനമന്ത്രി വിളിച്ച ആറ് സംസ്ഥാനങ്ങളുടെ യോഗം ഇന്ന്
ഇന്നത്തോടെ അതിശക്തമായ മഴക്ക് ശമനം ഉണ്ടാകുമെങ്കിലും സാധാരണനിലയിലുള്ള മഴ പന്ത്രണ്ടാം തീയതി വരെ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോര മേഖലകളിൽ താമസിക്കുന്നവരും മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന മേഖലകളിലുള്ളവരും അതീവ ജാഗ്രത തുടരണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അറബിക്കടൽ പ്രക്ഷുബ്ധമായതിനാൽ തീരദേശത്ത് താമസിക്കുന്നവരും ജാഗ്രത പുലർത്തണം. മത്സ്യബന്ധനത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Story Highlights – heavy rain, climate alert
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here