കൊവിഡ് വ്യാപനം: മത്സ്യബന്ധന മേഖലയില്‍ പ്രത്യേക മാര്‍ഗനിര്‍ദേശം തയാറാക്കും

ട്രോളിംഗ് നിരോധനം അവസാനിച്ച സാഹചര്യത്തില്‍ മത്സ്യബന്ധനവും വിപണനവുമായി ബന്ധപ്പെട്ട് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കാന്‍ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. തീരദേശത്ത് കൊവിഡ് ബാധ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണിത്. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കൊവിഡ്ബാധ തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു.
സംസ്ഥാനത്തെ 26 മത്സ്യബന്ധന തുറമുഖങ്ങളും 209 ഫിഷ് ലാന്‍ഡിംഗ് പോയിന്റുകളും കേന്ദ്രീകരിച്ച് കൊവിഡ് പ്രതിരോധത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ട് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിനായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ തയാറാക്കിയ മാര്‍ഗനിര്‍ദ്ദേശം മാതൃകയായി സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലാ പൊലീസ് മേധാവിമാര്‍ ക്രമസമാധാനവിഭാഗം എഡിജിപിക്കും ക്രൈംബ്രാഞ്ച് തിരുവനന്തപുരം റെയ്ഞ്ച് ഐജിക്കും നല്‍കണം. ജില്ലാ ഭരണകൂടം നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് മാത്രമാണ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മത്സ്യബന്ധനവും വിപണനവും നടത്തുന്നതെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ ഉറപ്പുവരുത്തും. തീരദേശ മേഖലയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ക്രമസമാധാനവിഭാഗം എഡിജിപിക്ക് റിപ്പോര്‍ട്ട് ചെയ്യാനായി ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐജിയെ ചുമതലപ്പെടുത്തി.
Story Highlights – Special guidance will be prepared in the fisheries sector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here