കൊല്ലം അഞ്ചൽ ഉത്രാ വധക്കേസ് : കുറ്റപത്രം ഇന്ന് സമർപ്പിക്കും
കൊല്ലം അഞ്ചൽ ഉത്രാ വധക്കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. വധക്കേസിലെയും ഗാർഹിക പീഡനക്കേസിലെയും കുറ്റപത്രം രണ്ടായിട്ടായിരിക്കും കോടതിയിൽ നൽകുക. വധക്കേസിന്റെ കുറ്റപത്രമാണ് ആദ്യം സമർപ്പിക്കുന്നത്.
വധക്കേസിൽ സൂരജ് മാത്രമാണ് പ്രതി. ഗാർഹിക പീഡനമാണ് സുരേന്ദ്രനെതിരെ ചുമത്തിയിട്ടുള്ളത്. ഈ കേസിൽ സൂരജിന്റെ അമ്മയേയും സഹോദരിയേയും പ്രതി ചേർക്കും. കേസിലെ രണ്ടാം പ്രതിയായ പാമ്പ് പിടിത്തക്കാരൻ സുരേഷിനെ കോടതി മാപ്പ് സാക്ഷിയായി പ്രഖ്യാപിച്ചിരുന്നു.
അഞ്ചൽ ഏറം സ്വദേശിയായ ഉത്ര മെയ് മാസം ഏഴാം തീയതിയാണ് മരിച്ചത്. കിടപ്പ് മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ നടത്തിയ തിരച്ചിലിൽ മുറിയിൽ നിന്നു പാമ്പിനെ കണ്ടെത്തി. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറിയെന്ന ഉത്രയുടെ വീട്ടുകാരുടെ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
മാർച്ച് മാസത്തിൽ ഭർത്താവിന്റെ അടൂർ പറക്കോട്ടെ വീട്ടിൽവെച്ചും യുവതിക്ക് പാമ്പ് കടിയേറ്റിരുന്നു. ഇതും ദുരൂഹത വർധിപ്പിച്ചു. അഞ്ചൽ പൊലീസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ദിവസങ്ങൾക്കുള്ളിൽ ഉത്രയുടെ ഭർത്താവ് സൂരജിനെയും,ഇയാൾക്ക് പാമ്പിനെ വിറ്റ സുരേഷിനെയും സൂരജിന്റെ അച്ഛൻ സുരേന്ദ്രനെയും അറസ്റ്റു ചെയ്തു.
വന്യജീവി സംരക്ഷണ നിയമ പ്രകാരം സൂരജിനും സുരേഷിനുമെതിരെ വനംവകുപ്പ് എടുത്ത മുന്നു കേസിന്റെയും കുറ്റപത്രം തയാറാക്കി വരികയാണ്. കേസിൽ പ്രത്യേക അഭിഭാഷകനെ സർക്കാർ നിയോഗിച്ചിട്ടുണ്ട്.
Story Highlights – uthra murder case charge sheet submit today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here