സെക്രട്ടേറിയറ്റിലെ തീപിടുത്തം: പ്രതിപക്ഷം മനപൂര്‍വം കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി ഇപി ജയരാജന്‍

സെക്രട്ടേറിയറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി ഇപി ജയരാജന്‍. യുഡിഎഫും ബിജെപിയും മനപൂര്‍വം കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ഇപി ജയരാന്‍ പറഞ്ഞു. യുഡിഎഫിന്റെയും ബിജെപിയുടെയും നേതാക്കള്‍ സംഘടിതമായി കടന്ന് വന്ന് വ്യാപകമായി അക്രമങ്ങള്‍ സംഘടിപ്പിച്ച് സെക്രട്ടേറിയറ്റിനെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുകയാണ്. ഇവരുടെ സാന്നിധ്യവും ഇവരുടെ ഇടപെടലും കാണുമ്പോള്‍ ഈ അക്രമങ്ങള്‍ക്ക് പിന്നില്‍ ഇവരുടെ കൈകളുണ്ടോ എന്ന് ആരും സംശയിച്ച് പോകും. വിഷയത്തില്‍ സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പ് ഓഫീസിലുണ്ടായ തീപിടുത്തത്തില്‍ സുപ്രധാന ഫയലുകള്‍ നശിച്ചിട്ടില്ലെന്ന് പ്രോട്ടോക്കോള്‍ വിഭാഗം അറിയിച്ചു. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണ്. ഗസ്റ്റ്ഹൗസുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തിനശിച്ചതെന്നും പ്രോട്ടോക്കോള്‍ വിഭാഗം അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നും ഗസ്റ്റ്ഹൗസുകളിലെ റൂമുകള്‍ ബുക്ക് ചെയ്യുന്നതിന്റെ ഫയലുകളാണ് നശിച്ചത് മറ്റൊന്നും നശിച്ചിട്ടില്ലെന്നും അഡീഷണല്‍ സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ എ രാജീവന്‍ ട്വന്റിഫോറിനോട് പറഞ്ഞു. സുപ്രധാനമായ ഒരു ഫയലും നശിച്ചില്ല. റൂം ബുക്കിംഗുമായി ബന്ധപ്പെട്ടുള്ള ഒരു റാക്കിലെ ഫയല്‍ മാത്രമാണ് നശിച്ചതെന്ന് അഡീഷണല്‍ സെക്രട്ടറി പി ഹണി ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights – EP Jayarajan responds to fire at Secretariat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here