വെഞ്ഞാറമ്മൂട് കൊലപാതകം : മുഖ്യപ്രതി അറസ്റ്റിൽ

വെഞ്ഞാറമ്മൂട് കൊലപാതകത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. സജീവ് എന്ന വ്യക്തിയാണ് അറസ്റ്റിലായത്. പിടികൂടിയ പ്രതിയെ നാട്ടുകാർ ചേർന്ന് ആക്രമിക്കാനുള്ള ശ്രമം നടന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പ്രതികൾ പിടിയിലായെന്നാണ് സൂചന.
വെഞ്ഞാറമ്മൂട് കൊലപാതക കേസിൽ പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് റൂറൽ എസ്.പി അറിയിച്ചിരുന്നു. സംഭവം നടപ്പാക്കിയത് ആറ് പേരാണെന്നാണ് പ്രാഥമിക നിഗമനം. മുൻപും വധശ്രമക്കേസിൽ പ്രതികളായിരുന്നവരാണ് ഈ കൊലപാതകത്തിനും പിന്നിലെന്നാണ് പൊലീസ് പറയുന്നത്. വെഞ്ഞാറമ്മൂടിൽ നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്നും റൂറൽ എസ്.പി പറഞ്ഞു.
ഇന്ന് പുലർച്ചെയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ വെട്ടേറ്റു മരിച്ചത്. മിഥിലാജ് (30), ഹഖ് മുഹമ്മദ് (24), എന്നിവരാണ് മരിച്ചത്. ബൈക്കിലെത്തിയ സംഘമാണ് ഇരുവരെയും വെട്ടിയത്. മിഥിലാജ് വെമ്പായം സ്വദേശിയും ഹഖ് മുഹമ്മദ് കലിങ്കുംമുഖം സ്വദേശിയുമാണ്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ സി.പി.ഐ.എം കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു.
അതേസമയം, വെഞ്ഞാറമ്മൂട്ടിലേത് ആസൂത്രിത കൊലപാതകമാണെന്നും കോൺഗ്രസിന്റെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സിപിഐഎം ആരോപിച്ചു. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ആലോചനയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എന്നാൽ കൊലപാതകവുമായി ബന്ധമില്ലെന്നാണ് കോൺഗ്രസ് വാദം.
Story Highlights – venjarammoodu murder main culprit arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here