‘പൊട്ടത്തരത്തിന് മറുപടിയില്ല’; ഒപ്പ് വിവാദത്തിൽ എം വി ജയരാജൻ

ഒപ്പ് വിവാദത്തിൽ മറുപടിയുമായി മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജൻ. വിദേശത്തായിരിക്കെ മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടത് എങ്ങനെയെന്ന് പ്രധാനമന്ത്രിയോട് ചോദിക്കണമെന്നും എം വി ജയരാജൻ പറഞ്ഞു. പ്രധാനമന്ത്രി വിദേശത്തായിരിക്കെ ഫയലിൽ ഒപ്പിട്ടത് എങ്ങനെയെന്ന് അന്വേഷിക്കണം. പൊട്ടത്തരത്തിന് മറുപടിയില്ലന്നും എം വി ജയരാജൻ പറഞ്ഞു.
മുഖ്യമന്ത്രി വിദേശത്തായിരിക്കെ സർക്കാർ ഫയലിൽ വ്യാജ ഒപ്പുവച്ചുവെന്ന ആരോപണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സയ്ക്കായി പോയ സമയത്താണ് സംഭവം.
2018 സെപ്തംബർ 2-ാം തീയതി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങി വരുന്നത് സെപ്തംബർ 23നാണ്. സെപ്തംബർ 3-ാം തീയതി ഒരു ഫയൽ എത്തിയിരുന്നു. പൊതുഭരണ വിഭാഗത്തിൽ നിന്ന് മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിക്കുന്നത് സംബന്ധിച്ചുള്ള ഫയലായിരുന്നു അത്. ആ ഫയലിൽ സെപ്തംബർ 9-ാം തീയതി മുഖ്യമന്ത്രി ഒപ്പുവച്ചിട്ടുണ്ട്. അമേരിക്കയിലായിരുന്ന മുഖ്യമന്ത്രി എങ്ങനെ ഒപ്പുവച്ചു? ഈ ഫയൽ പിന്നീട് 13-ാം തീയതി തിരിച്ചയച്ചു. ഈ ദിവസങ്ങളിലൊന്നും മുഖ്യമന്ത്രി കേരളത്തിലില്ല. ഈ ഫയലിൽ ഒപ്പുവച്ചത് ശിവശങ്കറോ സ്വപ്‌നയോ ആണോ എന്ന് സന്ദീപ് വാര്യർ ചോദിച്ചിരുന്നു. തെളിവ് സഹിതമാണ് സന്ദീപ് വാര്യർ ആരോപണം ഉന്നയിച്ചത്.
മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ പിണറായി വിജയൻ യോഗ്യനല്ലെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വിഷയത്തോട് പ്രതികരിച്ചത്. സംഭവം വിവാദമായതോടെയാണ് പ്രതികരിച്ച് എം വി ജയരാജൻ രംഗത്തെത്തിയത്.
Story Highlights – M V Jayarajan, BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here