മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം; ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത

മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി. കേരള തീരത്ത് 3.5 മുതല്‍ 3.9 മീറ്റര്‍ വരെ ഉയരത്തില്‍ ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും ജാഗ്രത പാലിക്കണം. വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും സുരക്ഷിതമാക്കി വയ്ക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
ഈമാസം ഒന്‍പതു വരെ സംസ്ഥാനത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വേലിയേറ്റ സമയത്ത് വെള്ളം കയറാന്‍ സാധ്യതയുണ്ട്. കടലാക്രമണം രൂക്ഷമാകാന്‍ സാധ്യത ഉള്ളതിനാല്‍ തീരമേഖലയില്‍ വള്ളങ്ങളും ബോട്ടുകളും ഇറക്കുന്നത് ഒഴിവാക്കണം.
മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള വിനോദ സഞ്ചാര യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണം. ഉയര്‍ന്ന തിരമാലകളുള്ളപ്പോള്‍ വള്ളങ്ങളും ബോട്ടുകളും കരക്കടുപ്പിക്കുന്നതും കടലിലേക്ക് ഇറക്കുന്നതും ഒഴിവാക്കണം.
Story Highlights – Possibility of high tide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here