അഗസ്ത വെസ്റ്റ്‌ലന്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ വെളിപ്പെടുത്തല്‍

അഗസ്ത വെസ്റ്റ്‌ലന്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരായി വെളിപ്പെടുത്തല്‍. ക്രിസ്റ്റ്യന്‍ മിഷേലിന്റെ സഹായി സുബ്രഹ്മണ്യനാണ് ഇഡിക്ക് മൊഴി നല്‍കിയത്. കോണ്‍ഗ്രസ് നേതാക്കളുടെ പേര് പരാമര്‍ശിച്ച് 2009 ല്‍ കത്തുകള്‍ അയച്ചിരുന്നുവെന്ന് മൊഴി നല്‍കി. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് മൊഴി രേഖപ്പെടുത്തിയത്.
അഗസ്ത വെസ്റ്റ്‌ലന്‍ഡ് കേസുമായി ബന്ധപ്പെട്ട് സുപ്രധാനമാണ് ക്രിസ്ത്യന്‍ മിഷേലിന്റെ സഹായിയുടെ പക്കല്‍ നിന്ന് ഇഡി കണ്ടെത്തിയ കത്ത്. ഇങ്ങനെ ഒരു കത്തിനെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു ഇതുവരെ ക്രിസ്ത്യന്‍ മിഷേലിന്റെ വാദം. ഈ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മിഷേലിന്റെ സഹായി ആയ സുബ്രഹ്മണ്യന്റെ മൊഴി പക്ഷേ ഇതിന് ഘടക വിരുദ്ധമാണ്. 2009 ല്‍ ഇത്തരം ഒരു കത്ത് താന്‍ മിഷേലിന്റെ നിര്‍ദേശപ്രകാരം തയാറാക്കി നല്‍കിയിരുന്നു എന്നാണ് വെളിപ്പെടുത്തല്‍.
കത്തില്‍ പരാമര്‍ശിക്കുന്ന ഇറ്റാലിയന്‍ വനിത സോണിയാ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും ആണ്. സെക്ഷന്‍ 50 കള്ളപ്പണം വെളുപ്പിക്കല്‍ നിയമം അനുസരിച്ച് സുബ്രഹ്മണ്യന്റെ മൊഴി ഇഡി രേഖപ്പെടുത്തി. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷമായിരുന്നു കത്ത് എഴുതിയത്. ഇറ്റാലിയന്‍ വനിതയുടെ മകന്‍ ആവശ്യമായ വിധത്തില്‍ സഹായം ഉറപ്പ് നല്കിയിട്ടുണ്ടെന്ന് കത്തില്‍ രേഖപ്പെടുത്തിയിരുന്നു. ഇറ്റാലിയന്‍ വനിതയുടെ മകന്റെ ഇടപെടലില്‍ ധനമന്ത്രിക്ക് അത്യപ്തി ഉണ്ടായിരുന്നു എന്നും കത്തിന്റെ ഉള്ളടക്കത്തില്‍ ഉണ്ട്. അന്നത്തെ ധനമന്ത്രി പ്രണാബ് കുമാര്‍ മുഖര്‍ജി ആയിരുന്നു. ഒരിടവേളയ്ക്ക് ശേഷം സുബ്രഹ്മണ്യന്റെ മൊഴി രേഖപ്പെടുത്തിയ ഇഡി കേസിലെ അന്വേഷണം വേഗത്തിലാക്കിയിരിക്കുകയാണ് ഇപ്പോള്‍.
Story Highlights – Agustawestland case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here