കർഷക പ്രതിഷേധം; ഭാവിപരിപാടികൾ തീരുമാനിക്കാൻ ഇന്ന് ഉച്ചക്ക് യോഗം

കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിന് കേന്ദ്രസർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കാൻ കർഷക സംഘടനകൾ. ഉച്ചയ്ക്ക് പന്ത്രണ്ടിന് യോഗം ചേർന്ന് ഭാവിപരിപാടികൾ തീരുമാനിക്കും. കേന്ദ്രസർക്കാരുമായി നാളെ നടക്കുന്ന കൂടിക്കാഴ്ചയിൽ സ്വീകരിക്കേണ്ട നിലപാടും ചർച്ച ചെയ്യും. ഡൽഹി- ഹരിയാന അതിർത്തിയിലെ സിംഗുവിലാണ് ചർച്ച. അതേസമയം, ഡൽഹിയുടെ അതിർത്തികളിലേക്ക് കൂടുതൽ കർഷകർ എത്തിക്കൊണ്ടിരിക്കുകയാണ്.
ഡൽഹിയുടെ കൂടുതൽ അതിർത്തി മേഖലകളിൽ പ്രതിഷേധമുയർത്താൻ കർഷക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. നിയമത്തിൽ ഭേദഗതി കൊണ്ടുവരാമെന്ന കേന്ദ്രസർക്കാർ നിർദേശം ഇന്നലെ കർഷക സംഘടനകൾ തള്ളിയിരുന്നു. ഇന്നലെ ഏഴ് മണിക്കൂറിലേറെ നീണ്ട ചർച്ചയിൽ നേരിയ പുരോഗതിയുണ്ടായെങ്കിലും കാര്യമായ വഴിത്തിരിവിലേക്ക് എത്താൻ സാധിച്ചില്ല. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും ഭേദഗതികൾ ആകാമെന്നുമാണ് കേന്ദ്രസർക്കാർ നിലപാട്. എന്നാൽ കാർഷിക നിയമങ്ങൾ പിൻവലിക്കുക തന്നെ വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കർഷക സംഘടനകൾ.
Read Also : കർഷക പ്രതിഷേധത്തിൽ പങ്കെടുത്ത് മുൻ ഡബ്ല്യുഡബ്ല്യുഇ താരം ഗ്രേറ്റ് ഖാലി
പ്രക്ഷോഭം ശക്തമാക്കി കേന്ദ്രത്തെ കൂടുതൽ സമ്മർദത്തിലാക്കണമെന്ന അഭിപ്രായം കർഷക സംഘടനകൾക്കിടയിലുണ്ട്. കൂടുതൽ മേഖലകളിലേക്ക് പ്രക്ഷോഭം വർധിപ്പിക്കും. നാളെ രാജ്യവ്യാപകമായി കർഷക പ്രതിഷേധത്തിന് കാർഷിക സംഘടനകളുടെ കൂട്ടായ്മ ആഹ്വാനം ചെയ്തിട്ടുണ്ട്.
Story Highlights – farmers protest meeting today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here