തദ്ദേശ തെരഞ്ഞെടുപ്പ്; ഉച്ചവരെ 46.02 ശതമാനം പോളിംഗ്
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ മികച്ച പോളിംഗ്. ഉച്ചവരെയുള്ള കണക്കുകള്‍ പ്രകാരം 46.02 ശതമാനമാണ് ആകെ പോളിംഗ്. തിരുവനന്തപുരത്ത് 41.02 ശതമാനവും കൊല്ലത്ത് 46.71 ശതമാനവും പത്തനംതിട്ടയില്‍ 47.51 ശതമാനവും ആലപ്പുഴയില്‍ 48.75 ശതമാനവും ഇടുക്കിയില്‍ 47.05 ശതമാനം പേരും ഇതിനോടകം വോട്ടവകാശം വിനിയോഗിച്ചു.
രാവിലെ മുതല്‍ പോളിംഗ് ബൂത്തുകളില്‍ നീണ്ട ക്യൂവാണുള്ള്. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണത്തിലാണ് പോളിംഗ് നടക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങളും സജ്ജമാണ്.
ഒരുമാസം നീണ്ടുനിന്ന നാടും നഗരവും ഇളക്കിമറിച്ചുള്ള പ്രചാരണവും കൊവിഡിനെ പ്രതിരോധിക്കാനാവുമെന്ന സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെയും ഭരണകൂടത്തിന്റെയും ഉറപ്പും വോട്ടര്‍മാരെ സ്വാധീനിച്ചെന്നു തെളിയിക്കുന്നതാണ് പോളിംഗ് കണക്കുകള്‍. രാവിലെ മുതല്‍ തന്നെ പോളിംഗ് ബൂത്തുകള്‍ക്കു മുന്നിലേക്ക് നഗര ഗ്രാമ വ്യത്യാസമില്ലാതെ വോട്ടര്‍മാരുടെ ഒഴുക്കായിരുന്നു. അപൂര്‍വമായി ചിലയിടങ്ങളില്‍ വോട്ടിംഗ് മെഷീനുകള്‍ പണിമുക്കിയതൊഴിച്ചാല്‍ മറ്റു തടസങ്ങളൊന്നുമുണ്ടായില്ല. പലപ്പോഴും വോട്ടര്‍മാരുടെ ആവേശത്തിനു മുന്നില്‍ കൊവിഡ് കരുതലും സാമൂഹിക അകലവും പാലിക്കപ്പെട്ടില്ല.
മന്ദഗതിയില്‍ പോളിംഗ് പുരോഗമിക്കാറുള്ള തലസ്ഥാന ജില്ലയില്‍ പോലും ഇക്കുറി മാറ്റം പ്രകടമാണ്. വൈകുന്നേരങ്ങളില്‍ തിരക്കനുഭവപ്പെടാറുള്ള തീരദേശമേഖലകളില്‍ രാവിലെ മുതല്‍ നീണ്ട നിര ദൃശ്യമായിരുന്നു.
Story Highlights – Local body election; 46.02 per cent polling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here