സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികളുടെ ദൗത്യം സര്‍ക്കാരിനെ വെള്ളപൂശുക: മുല്ലപ്പള്ളി രാമചന്ദ്രന്‍

സിപിഐഎമ്മും സര്‍ക്കാരും പ്രതിസ്ഥാനത്ത് വരുന്ന കേസുകളില്‍ അവരെ വെള്ളപൂശുന്ന റിപ്പോര്‍ട്ട് നല്‍കുന്ന ദൗത്യമാണ് ഇപ്പോള്‍ സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികള്‍ ചെയ്യുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതിന് ഒടുവിലത്തെ ഉദാഹരണമാണ് വധഭീഷണിയെന്ന് സ്വപ്ന കോടതിയില്‍ നല്‍കിയ മൊഴിയില്‍ കഴമ്പില്ലെന്ന ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. സംസ്ഥാന അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ത് അവയെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
ജീവന്‍ അപകടത്തിലാണെന്ന് സ്വപ്ന കോടതിയെ ബോധ്യപ്പെടുത്തിയതിനെ നിസാരമായി കാണാന്‍ സാധിക്കില്ല. എന്നാല്‍ അതിനെയെല്ലാം തള്ളിക്കളയുന്ന റിപ്പോര്‍ട്ടാണ് ജയില്‍ വകുപ്പിന്റേത്. നേരത്തെ സ്വപ്നയുടെ ശബ്ദസന്ദേശം പുറത്ത് വന്നപ്പോഴും സമാനമായ നിലപാടാണ് ജയില്‍ വകുപ്പ് സ്വീകരിച്ചത്. എന്നാലതില്‍ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തേണ്ട പൊലീസ് ആകട്ടെ ആ കേസ് അട്ടിമറിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സാങ്കേതിക സഹായത്തോടെ പുറത്ത് വന്ന സ്വപ്നയുടെ ശബ്ദസന്ദേശത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. അതിന് പിന്നിലെ ശക്തികളെ കണ്ടെത്തേണ്ടത് സ്വര്‍ണക്കടത്ത് കേസിന്റെ മുന്നോട്ടുള്ള അന്വേഷണത്തിന് നിര്‍ണായകമാണ്. ശബ്ദസന്ദേശം പുറത്തുവന്ന സംഭവത്തിലും വധഭീഷണിയുമായി ബന്ധപ്പെട്ട വിഷയത്തിലും ശരിയായ രീതിയില്‍ അന്വേഷണം നടത്തിയാല്‍ കുടുങ്ങുന്നത് മുഖ്യമന്ത്രിയും സിപിഐഎം നേതാക്കളും ആയിരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Story Highlights – mission of the state’s investigative agencies is to whitewash the government: Mullappally Ramachandran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here