കർഷക സമരം ഒത്തു തീർപ്പാക്കാൻ പുതിയ നിർദേശങ്ങളുമായി കേന്ദ്രസർക്കാർ

കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തിവരുന്ന സമരം ഒത്തുതീർപ്പാക്കാൻ പുതിയ നിർദേശങ്ങളുമായി കേന്ദ്രസർക്കാർ. മൂന്ന് ബില്ലുകളുടേയും പേര് മാറ്റാമെന്നാണ് കേന്ദ്രം മുന്നോട്ടുവയ്ക്കാൻ ഉദ്ദേശിക്കുന്ന ഒരു നിർദേശം. ഇതോടൊപ്പം കാർഷിക ബില്ലിൽ ചില ഭേദഗതികൾ വരുത്തുമെന്നും കേന്ദ്രസർക്കാർ പറയുന്നു. ഈ നിർദേശങ്ങൾ ഉടൻ കർഷകർക്ക് മുന്നിൽവയ്ക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.
അതേസമയം, കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ സമരം 20 ദിവസം പിന്നിടുകയാണ്. സിംഗുവിന് പുറമേ
രാജസ്ഥാനിലെ ഷാജഹാൻപുർ, ഹരിയാനയിലെ പൽവൽ എന്നിവിടങ്ങളിൽ സമരം ശക്തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. വരും ദിവസങ്ങളിൽ രണ്ടിടത്തും പരമാവധി കർഷകരെ എത്തിക്കാനാണ് നീക്കം. ഷാജഹാൻപുരില്‍ എത്തുന്നവർ ഡൽഹി -ജയ്പുർ ദേശീയപാത തടയും.
കർഷകർക്ക് പിന്തുണയുമായി നിരവധി പേരാണ് ഹരിയാന അതിർത്തിയിലേയ്ക്ക് എത്തുന്നത്. അറുപതിനായിരത്തിലധികം ആളുകള്‍ നിലിവില്‍ അതിര്‍ത്തിയിലുണ്ടെന്നും സ്ഥിതി നിയന്ത്രണവിധേയമല്ലെന്നും ഹരിയാന പൊലീസ് പറഞ്ഞു. പഞ്ചാബിന് പുറമെ ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ആയിരിക്കണക്കിന് ആളുകളാണ് ദിവസേന അതിര്‍ത്തിയില്‍ എത്തിച്ചേരുന്നത്. കർഷക പ്രക്ഷോഭം മറികടക്കാൻ വൻ പൊലീസ് സന്നാഹത്തെയാണ് ഹരിയാനയില്‍ വിന്യസിച്ചിരിക്കുന്നത്.
Story Highlights – Farm law, farmers protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here