കൊല്ലം കോർപ്പറേനിൽ മേയറെ തീരുമാനിക്കാനാവാതെ സിപിഐഎം

വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിട്ടു കൊല്ലം കോർപ്പറേഷനിൽ മേയറെ തീരുമാനിക്കാനാവാതെ സിപിഐ (എം). മുൻ മേയർ പ്രസന്ന ഏണസ്റ്റിന്റെ പേരാണ് സജീവമായി പരിഗണിക്കുന്നത്. എന്നാൽ, അഴിമതി ആരോപണം നേരിടുന്നതിനാൽ പ്രസന്ന ഏണസ്റ്റിനെ മേയറാക്കാനാകില്ല എന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.
മേയർ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെയായിരുന്നു എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എങ്കിലും ജില്ലാ കമ്മിറ്റി അംഗം പ്രസന്ന ഏണസ്റ്റിനെ തന്നെ മേയറാക്കാനായിരുന്നു തീരുമാനം. വലിയ ഭൂരിപക്ഷത്തിൽ സിപിഎം വിജയിച്ചതിന് പിന്നാലെ മേയർ സ്ഥാനത്തെ ചൊല്ലി ചർച്ച ആരംഭിച്ചു. അഴിമതി ആരോപണം നേരിടുന്നതിനാൽ പ്രസന്ന ഏണസ്റ്റിന് പകരം മറ്റൊരാളെ പരിഗണിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവും മുതിർന്ന കൗൺസിലർമാറുമായ ഗീതാകുമാരി, ബിജെപിയുടെ സിറ്റിംഗ് സീറ്റിൽ അട്ടിമറി വിജയം നേടിയ എസ്എഫ്‌ഐ നേതാവ് പവിത്ര എന്നിവരുടെ പേരുകളാണ് പകരം ഉന്നയിക്കുന്നത്. എങ്കിലും കൗൺസിലിലെ മുതിർന്ന പാർട്ടി നേതാവ്, ജില്ലാ കമ്മിറ്റി അംഗം എന്നീ കാരണങ്ങളാൽ പ്രസന്ന ഏണസ്റ്റിന് തന്നെയാണ് സാധ്യത കൂടുതൽ.
കാവനാട് ഡിവിഷനിൽ നിന്ന് വിജയിച്ച കൊല്ലം മധുവിനെയാണ് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് സിപിഐ പരിഗണിക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കുരുവിള ജോസഫിനെ കോർപ്പറേഷനിലെ പാർലമെന്ററി പാർട്ടി നേതാവാക്കണമെന്ന് ആവശ്യം കോൺഗ്രസ് നേതൃത്വത്തിനു മുന്നിൽ യൂത്ത് കോൺഗ്രസും ഉയർത്തിയിട്ടുണ്ട്.
Story Highlights – The CPI (M) did not decide the mayor in the Kollam Corporation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here