കാഞ്ഞങ്ങാട്ടെ രാഷ്ട്രീയ കൊലപാതകം നിര്‍ഭാഗ്യകരമെന്ന് മുസ്ലിം ലീഗ്

കാസര്‍ഗോഡ് കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ നടന്ന രാഷ്ട്രീയ കൊലപാതകം നിര്‍ഭാഗ്യകരമാണെന്ന് മുസ്ലിം ലീഗ് നേതാവ് കെ പി എ മജീദ്. പൊലീസ് സംഭവം നിഷ്പക്ഷമായി അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് പ്രാദേശിക നേതൃത്വം അറിയിച്ചതന്നും കെ പി എ മജീദ്.
മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകന്‍ ഇര്‍ഷാദ് കല്ലൂരാവിക്ക് മാരകമായി പരുക്കുപറ്റിയിരിക്കുകയാണ്. പരുക്കേറ്റ ആളുകളെ മംഗലാപുരത്തേക്ക് അപ്പോള്‍ തന്നെ കൊണ്ടുപോയി. ഐഎന്‍എല്‍ പ്രവര്‍ത്തകനാണ് മരിച്ച അബ്ദുള്‍ റഹ്മാന്‍ എന്നും അക്രമികളെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഗൗരവതരമായ വിഷയമാണിതെന്നും ആരാണ് ചെയ്തതെന്ന് വ്യക്തമായിട്ടില്ലെന്നും കെ പി എ മജീദ്.
അതേസമയം കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര സംഭവ സ്ഥലം സന്ദര്‍ശിച്ചു. കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിയും അവധി ഒഴിവാക്കി സ്ഥലം സന്ദര്‍ശിക്കും. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ടെന്ന് വിവരം.
തെരഞ്ഞെടുപ്പിന് ശേഷം പ്രദേശത്ത് പ്രശ്‌നങ്ങള്‍ നടന്നിരുന്നുവെന്നും വിജയാഹ്ളാദത്തിന് നേരെയും മുസ്ലിം ലീഗ് ആക്രമണം നടന്നതായും അബ്ദുറഹ്മാനെ ആശുപത്രിയിലെത്തിച്ച റിയാസ് ട്വന്റിഫോറിനോട് പറഞ്ഞു. താന്‍ കാണുമ്പോള്‍ ഔഫ് രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു. പെട്ടെന്ന് വണ്ടി വിളിച്ച് ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് ഔഫ് മരിച്ചതായും നെഞ്ചിന്റെ ഭാഗത്തായി ആഴത്തില്‍ മുറിവേറ്റിരുന്നുവെന്നും റിയാസ്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മുസ്ലിം ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദ്, ഹസന്‍, ഇസഹാഖ് എന്നിവര്‍ക്ക് എതിരെയാണ് കേസെടുത്തിയിരിക്കുന്നത്.
Story Highlights – kanjangad, stabbed to death, kpa majeed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here