ഗവര്‍ണറുടെ നടപടി ഭരണഘടന വിരുദ്ധമെന്ന് നിയമ മന്ത്രി
നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടി ഭരണഘടന വിരുദ്ധമെന്ന് നിയമ മന്ത്രി എ കെ ബാലന്‍. വിവാദങ്ങളുടെ ഉറവിടമായി രാജ്ഭവന്‍ മാറുന്നത് അഭിലഷണീയമല്ലെന്നും മന്ത്രി. ഗവര്‍ണറുടെ വിവേചനാധികാരം അധികാര പരിധിക്കുള്ളില്‍ നിന്നുകൊണ്ടാവണമെന്നും മന്ത്രി വ്യക്തമാക്കി.
ഗവര്‍ണറും ഗവണ്‍മെന്റും തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നമല്ലിതെന്നും സിപിഐഎം മുഖപത്രത്തിലെ ലേഖനത്തില്‍ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ഇന്ത്യയിലെ ഒരു ഗവര്‍ണറും ഇക്കാര്യം ചെയ്തിട്ടില്ലെന്നും എ കെ ബാലന്‍ ചൂണ്ടിക്കാട്ടി.
Read Also : ബനാന റിപബ്ലിക് അല്ല ഫെഡറൽ റിപബ്ലിക്; കാർഷിക നിയമം കേരളത്തിൽ നടപ്പാക്കില്ല: മന്ത്രി വിഎസ് സുനിൽ കുമാർ
അതേസമയം ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം രംഗത്തെത്തി. ആരിഫ് മുഹമ്മദ് ഖാന്‍ അധികാര ഭിക്ഷ യാചിച്ച് ഓടിയലഞ്ഞ വ്യക്തിത്വമെന്ന് വിമര്‍ശനം. ആരിഫ് മുഹമ്മദ് ഖാനെ ആര്‍എസ്എസ് നിയോഗിച്ചത് അവരുടെ അജണ്ട വേഗത്തിലാക്കാന്‍ വേണ്ടിയാണ്. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമാണെന്നും സിപിഐ മുഖപത്രത്തില്‍ വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമ ഭേദഗതികള്‍ തള്ളിക്കളയാന്‍ ഡിസംബര്‍ 23 ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന ശുപാര്‍ശ നേരത്തെ ഗവര്‍ണര്‍ തള്ളിയിരുന്നു. എന്നാല്‍, ഡിസംബര്‍ 31 ന് വീണ്ടും സഭാസമ്മേളനം വിളിക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ അതിനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് അയയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല, നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
Story Highlights – arif muhammed khan, a k balan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here