വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ ഭാരപരിശോധനാ ഫലം തൃപ്തികരം; റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം സര്‍ക്കാരിന് കൈമാറും

വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ ഭാരപരിശോധനാ ഫലം തൃപ്തികരമെന്ന് റിപ്പോര്‍ട്ട്. പാലം തുറന്നു കൊടുക്കുന്നതിന് മുന്നോടിയായാണ് പരിശോധന നടത്തിയത്. റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം സര്‍ക്കാരിന് കൈമാറും.
ഇന്നലെ രാത്രിയോടെയാണ് ഭാരപരിശോധനാ നടപടികള്‍ പൂര്‍ത്തിയായത്. ഭാരം കയറ്റിയുള്ള പരിശോധന സമയത്ത് പാലത്തിനുണ്ടാകുന്ന താഴ്ച ഭാരം ഇറക്കിയതിന് ശേഷം എണ്‍പത്തിയഞ്ച് ശതമാനമെങ്കിലും പൂര്‍വസ്ഥിതിയില്‍ എത്തണം. ഇത് കൈവരിക്കാന്‍ സാധിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്.
Read Also : കൊച്ചിയില്‍ സര്‍ക്കാരിന്റെ ആഢംബര നൗകയില്‍ ലഹരി പാര്‍ട്ടി നടന്നതായി സംശയം
പരിശോധനയില്‍ രണ്ട് മില്ലിമീറ്ററിന്റെ വ്യത്യാസം മാത്രമാണ് ഉണ്ടായത്. അനുവദനീയ പരിധിയിലുള്ളതാണ് ഈ വ്യത്യാസം. പാലത്തിന്റെ ഡിസൈനില്‍ നിശ്ചയിച്ചിട്ടുള്ള പരമാവധി ഭാരം വഹിക്കാന്‍ ശേഷിയുണ്ടോ എന്നാണ് ഭാരപരിശോധനയിലൂടെ പരീക്ഷിക്കുക. മെറ്റലും മണലും നിറച്ച ലോറികള്‍ പല തവണ പാലത്തില്‍ നിര്‍ത്തിയിട്ടാണ് പരിശോധനയുടെ ആദ്യഘട്ടം നടത്തിയത്. 24 മണിക്കൂര്‍ ഇതിന്റെ ഭാഗമായി ഭാര വാഹനങ്ങള്‍ പാലത്തില്‍ നിര്‍ത്തിയിട്ടു. വൈറ്റില പാലത്തില്‍ 126 ടണ്ണും കുണ്ടന്നൂരില്‍ 160 ടണ്ണുമാണ് ഭാരം കയറ്റിയത്.
തുടര്‍ന്ന് രണ്ട് പാലങ്ങളിലെയും ഭാരം ഇറക്കിയതിന് ശേഷം 24 മണിക്കൂര്‍ നിരീക്ഷണവും പൂര്‍ത്തിയാക്കി. ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ മൂന്നംഗ സംഘമാണ് പരിശോധനകള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം സര്‍ക്കാരിന് കൈമാറും. ഭാര പരിശോധനാ ഫലം തൃപ്തികരമായതിനാല്‍ ഉടന്‍ ഉദ്ഘാടനം ഉണ്ടാകുമെന്നാണ് സൂചന.
Story Highlights – vytlia, kundannur flyover
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here