പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; അന്വേഷണം അനിശ്ചിതത്വത്തില്‍
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണം അനിശ്ചിതത്വത്തില്‍. സിബിഐ അന്വേഷണം ഏറ്റെടുക്കുന്നതില്‍ ആശയക്കുഴപ്പം തുടരുന്നു. കോടതി അലക്ഷ്യ ഹര്‍ജിയുമായി നിക്ഷേപകരുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചു.
Read Also : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; 200 കേസുകളില്‍ കൂടി പ്രതികളുടെ അറസ്റ്റ് ഉടന്‍
പ്രതികൾ എല്ലാവരും നിലവിൽ റിമാൻഡിൽ കഴിയുകയാണ്. എന്നാൽ അന്വേഷണം സിബിഐക്ക് കൈമാറിയതിനാൽ പ്രാഥമിക കുറ്റപത്രം സമർപ്പിക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. പ്രതികളെ എല്ലാവരെയും അറസ്റ്റ് ചെയ്തെങ്കിലും സംസ്ഥാന പൊലീസിന് കുറ്റപത്രം സമർപ്പിക്കുന്നതിന് സാങ്കേതിക തടസമുണ്ടെന്നാണ് വാദം. തുടർ അന്വേഷണവും വഴിയടഞ്ഞ നിൽക്കുകയാണ്.
ഓരോ കേസിലും പ്രത്യേകം എഫ്ഐആർ എന്ന ഹൈക്കോടതി ഉത്തരവ് നിലവിൽ ഉള്ളതിനാലാണ് പ്രതികൾക്ക് ജാമ്യം ലഭിക്കാത്തത്. പുതിയ കേസുകൾ ചാർജ് ചെയ്ത് റിമാൻഡ് കാലാവധി നീട്ടുകയാണ് പൊലീസ് ചെയ്യുന്നത്. ആശയക്കുഴപ്പം പരിഹരിച്ചില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം ലഭിക്കുന്നതിനുള്ള സാഹചര്യമൊരുങ്ങുമെന്നാണ് നിക്ഷേപകരുടെ ആശങ്ക.
സിബിഐ എപ്പോൾ കേസ് ഏറ്റെടുക്കുമെന്നത് സംബന്ധിച്ച് ഇതുവരെയും യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നിലപാട്. ഉദ്യോഗസ്ഥരുടെ എണ്ണം കുറവും കേസുകളുടെ ബാഹുല്യവും പ്രതിസന്ധി ആകുന്നു എന്നാണ് സിബിഐയുടെ അനൗദ്യോഗിക വാദം.
ഇതോടെ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി നിക്ഷേപകരുടെ സംഘടനയായ പിജിഐഎ ഹൈക്കോടതിയെ വീണ്ടും സമീപിച്ചു. സിബിഐ വേഗത്തിൽ കേസ് ഏറ്റടുക്കണമെന്നാണ് ആവശ്യം. 1300 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം.
ഇരുപതിനായിരത്തോളം നിക്ഷേപകരാണ് തട്ടിപ്പിനിരയായത്. അതിനാൽ കേന്ദ്ര ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്‍റെ സമാന്തര അന്വേഷണം വേണമെന്നും നിക്ഷേപകർ ആവശ്യപ്പെടുന്നു. ഈ ആവശ്യമുന്നയിച്ച് നിക്ഷേപകരുടെ സംഘടന പുതിയൊരു ഹർജി കൂടി ഹൈക്കോടതിയിൽ ഫയൽ ചെയ്തു. കേസ് തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.
Story Highlights – popular finace, financial fraud
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here